ഗൂഗിളിന്റെ ഏറ്റവും പ്രചാരം നേടിയ വീഡിയോ വെബ്സൈറ്റായിരുന്നു യൂട്യൂബ്. അതുകൊണ്ട് തന്നെ ഫെയ്സ്ബുക്, ആമസോണ്‍, ട്വിറ്റര്‍ തുടങ്ങിയ ഒരു വെബ്‌സൈറ്റുകൾക്കും ഗൂഗിളിന് കാര്യമായ വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല. എന്നാലിപ്പോൾ യൂട്യൂബിനെ മറികടന്ന് ട്രെൻഡിംഗിൽ ഒന്നാമതെത്തിയിരിക്കുകയാണ് ചൈനീസ് ഷോർട്ട് വിഡിയോ പ്ലാറ്റ്‌ഫോമായ ടിക്ടോക്.
പ്രതിദിനം ശരാശരി 91 മിനിറ്റ് ഉള്ളടക്കം കുട്ടികളും കൗമാരക്കാരും ഇതിൽ കാണുന്നുണ്ട് എന്നാണ് റിപ്പോർട്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ വെറും 56 മിനിറ്റ് മാത്രമാണ് യൂട്യൂബ് ഉള്ളടക്കം ആളുകൾ കാണുന്നത്. 2021ലെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ടിക്‌ടോക് പുതുതലമുറയെ കൈപിടിയിലാക്കി എന്നുതന്നെയാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ കാണിക്കുന്നത്. 2020 ജൂണിലാണ് ടിക്ടോകിനോടുള്ള ആരാധന ആളുകളിൽ ഉയരങ്ങളിൽ എത്തുന്നത്. അന്നാണ് 4 മുതൽ 18 വയസ്സു വരെയുള്ളവരുടെ ഒരു ദിവസത്തെ ശരാശരി മിനിറ്റുകളുടെ കണക്കിൽ ടിക്ടോക് യൂട്യൂബിനെ മറികടന്നത്. അതിനുശേഷമുള്ള വർഷങ്ങളിൽ ടിക്ടോക് യുവ ഉപയോക്താക്കളിൽ തങ്ങളുടെ ആധിപത്യം തുടർന്നു.