മുംബൈ: വായ്പാ നിരക്ക് കഠിനമാക്കിയിട്ടും റീട്ടെയിൽ, കോർപ്പറേറ്റ് വായ്പക്കാരിൽ നിന്നുള്ള ഡിമാൻഡ് വർധിക്കുന്നതിനാൽ നടപ്പ് സാമ്പത്തിക വർഷത്തിൽ വായ്പാ വളർച്ച നിരക്ക് 15 ശതമാനത്തിൽ നിലനിർത്തുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അറിയിച്ചു. എസ്ബിഐ ഒന്നാം പാദത്തിൽ 14.93 ശതമാനം വർധനവോടെ 29,00,636 കോടി രൂപയുടെ വായ്പ വിതരണം നടത്തിയിരുന്നു.
ഇതിൽ റീട്ടെയിൽ ലോൺ വിഭാഗം 18.58 ശതമാനം വളർച്ചാ നിരക്ക് രേഖപ്പെടുത്തിയപ്പോൾ, കോർപ്പറേറ്റ് അഡ്വാൻസുകൾ വാർഷികാടിസ്ഥാനത്തിൽ 10.57 ശതമാനമായി മെച്ചപ്പെട്ടു. കൂടുതൽ നൂതനമായ സവിശേഷതകളും പ്രവർത്തനങ്ങളുമുള്ള യോനോ 2.0 ബാങ്ക് ഉടൻ പുറത്തിറങ്ങുമെന്ന് എസ്ബിഐ ചെയർമാൻ ദിനേശ് കുമാർ ഖാര പറഞ്ഞു.
തുടർന്നുള്ള പാദങ്ങളിൽ 15 ശതമാനം വായ്പാ വളർച്ച നിലനിർത്താൻ തങ്ങൾക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദിനേശ് കുമാർ പറഞ്ഞു. കോർപ്പറേറ്റ് വായ്പ ഏകദേശം 2.5-3 ലക്ഷം കോടി രൂപ വരെ വളരണമെന്നും, എസ്എംഇ വിഭാഗത്തിൽ (ചെറുകിട, ഇടത്തരം സംരംഭങ്ങൾ) പോലും ശക്തമായ വളർച്ചയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആർബിഐയുടെ ഏറ്റവും പുതിയ നിരക്ക് വർദ്ധനയോടെ, റിപ്പോ നിരക്ക് (ബാങ്കുകൾ സെൻട്രൽ ബാങ്കിൽ നിന്ന് വായ്പയെടുക്കുന്ന ഹ്രസ്വകാല വായ്പാ നിരക്ക്) 5.40 ശതമാനമായി ഉയർന്നു.