
മുംബൈ: ജപ്പാൻ ഇൻഡസ്ട്രിയൽ പാർട്‌ണേഴ്‌സിന്റെ (ജെഐപി) നേതൃത്വത്തിലുള്ള ഒരു കൺസോർഷ്യം ഏകദേശം 2.4 ട്രില്യൺ യെൻ (16.1 ബില്യൺ ഡോളർ) മൂല്യത്തിൽ തോഷിബയെ ഏറ്റെടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇടപാട് നടപ്പിലായാൽ ഏഷ്യയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഏറ്റെടുക്കലായിരിക്കും ഇത്.
തോഷിബയെ സ്വന്തമാക്കുന്നതിനുള്ള ലേലത്തിൽ ജെഐപിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് വിജയിച്ചിരുന്നു. ഏറ്റെടുക്കലിനായി ജെഐപി ഗ്രൂപ്പ് 1 ട്രില്യൺ യെൻ പണമായി നൽകാൻ പദ്ധതിയിടുന്നതായും, ഒപ്പം ബാങ്കുകളിൽ നിന്ന് മൊത്തം 1.4 ട്രില്യൺ യെൻ ധനസഹായം തേടുന്നതായും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
അതേസമയം തോഷിബയുടെ ഓഹരികൾ കഴിഞ്ഞ ദിവസം 1.3 ശതമാനത്തിന്റെ ഇടിവ് നേരിട്ടു. ഇതോടെ കമ്പനിയുടെ വിപണി മൂല്യം ഏകദേശം 15.6 ബില്യൺ ഡോളറായി കുറഞ്ഞു.
ഒരു ജാപ്പനീസ് മൾട്ടിനാഷണൽ കോൺഗ്ലോമറേറ്റ് കമ്പനിയാണ് തോഷിബ കോർപ്പറേഷൻ. ഇത് പവർ/വ്യാവസായിക അടിസ്ഥാന സൗകര്യ സംവിധാനങ്ങൾ, എസ്‌കലേറ്ററുകൾ, ഇലക്ട്രോണിക് ഘടകങ്ങൾ, അർദ്ധചാലകങ്ങൾ, ഹാർഡ് ഡിസ്‌ക് ഡ്രൈവുകൾ (HDD), പ്രിന്ററുകൾ, ബാറ്ററികൾ, ലൈറ്റിംഗ് തുടങ്ങിയവ പോലെയുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു.