
യുഎസ് പ്രസിഡന്റായി രണ്ടാമതും സ്ഥാനമേറ്റ ഡോണൾഡ് ട്രംപ് തുടങ്ങിവച്ച വ്യാപാരയുദ്ധം കൂടുതൽ രാജ്യങ്ങൾ തമ്മിലെ പോരായി കത്തിപ്പടരുന്നു.
ചൈനയിൽ നിന്നുള്ള വൈദ്യുത വാഹനങ്ങൾക്ക് കഴിഞ്ഞവർഷം ഒക്ടോബർ ഒന്നിനു പ്രാബല്യത്തിൽ വന്നവിധം കാനഡ 100% ഇറക്കുമതി തീരുവ ഏർപ്പെടുത്തിയിരുന്നു.
യുഎസും യൂറോപ്യൻ യൂണിയനും അധിക ഇറക്കുമതി തീരുവ ചൈനയ്ക്കുമേൽ ചുമത്തിയതിന്റെ ചുവടുപിടിച്ചായിരുന്നു അത്. ചൈനയിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്ക് 25% തീരുവയും ഒക്ടോബർ 15 മുതൽ കാനഡ ഏർപ്പെടുത്തിയിരുന്നു.
ഇതിനെതിരെ അന്ന് അതേ നാണയത്തിൽ തിരിച്ചടിക്കുന്നതിനു പകരം എതിർപ്പ് അറിയിക്കുകയാണ് ചൈന ചെയ്തത്. നിലവിൽ, യുഎസ് പ്രസിഡന്റായി വീണ്ടും സ്ഥാനമേറ്റ ട്രംപ് തുടങ്ങിവച്ച താരിഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് കാനഡയ്ക്ക് തിരിച്ചടി നൽകാൻ ചൈനയുടെ തീരുമാനം.
കാനഡയിൽ നിന്നുള്ള വെബിറ്റബിൾ ഓയിൽ, മത്സ്യോൽപന്നങ്ങൾ, ഇറച്ചി തുടങ്ങിയവയ്ക്ക് 25 മുതൽ 100% വരെ ഇറക്കുമതി തീരുവ മാർച്ച് 20 മുതൽ ചൈന ഏർപ്പെടുത്തും. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ യുഎസ്, ചൈന, കാനഡ, മെക്സിക്കോ എന്നിവ പ്രഖ്യാപിച്ച പുതിയ തീരുവ തീരുമാനങ്ങളിൽ ഒടുവിലത്തേതാണിത്.
ഏകപക്ഷീയമായി ഇറക്കുമതി തീരുവ കൂട്ടിയ കാനഡയുടെ നടപടി ലോക വ്യാപാര സംഘടനകളുടെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൈനയുടെ കസ്റ്റംസ് താരിഫ് കമ്മിഷൻ അഭിപ്രായപ്പെട്ടു.
ചൈനയുടെ താൽപര്യങ്ങളെയും അവകാശങ്ങളെയും ഹനിക്കുന്ന ഈ നടപടി, ചൈന-കാനഡ വ്യാപാര, സാമ്പത്തികബന്ധം മോശമാകാനെ വഴിവയ്ക്കൂ എന്നും കമ്മിഷൻ പറഞ്ഞു.