മേൽപ്പാലങ്ങളുടെ നിർമാണം വേഗത്തിലാക്കാൻ റെയിൽവേക്ക് പുതിയ വിഭാഗംപി.എം. സൂര്യഘർ മുഫ്ത് ബിജിലി യോജനയിൽ സൗരോർജപ്ലാന്റിനായി പുരപ്പുറം വാടകയ്ക്ക് നൽകാനും വ്യവസ്ഥവരുന്നുവിഴിഞ്ഞത്തിന് വെല്ലുവിളിയായി തൂത്തുക്കുടി തുറമുഖത്ത് പുതിയ ടെർമിനൽഇന്ത്യ മാലദ്വീപിന് വായ്പ പുതുക്കി നല്‍കിഓണ വിപണന മേളകളില്‍ നിന്ന് 28.47 കോടിയുടെ നേട്ടവുമായി കുടുംബശ്രീ

വിഴിഞ്ഞത്തിന് വെല്ലുവിളിയായി തൂത്തുക്കുടി തുറമുഖത്ത് പുതിയ ടെർമിനൽ

തൂത്തുക്കുടിയിലെ വി.ഒ.ചിദംബനാർ (വിഒസി) തുറമുഖത്ത് പുതിയ രാജ്യാന്തര കണ്ടെയ്നർ ടെർമിനൽ കൂടി ഉദ്ഘാടനം ചെയ്തതോടെ ഇന്ത്യയുടെ തുറമുഖ ഗതാഗത രംഗത്തെ പ്രധാന ലക്ഷ്യസ്ഥാനമായി മാറുകയാണ് തമിഴ്നാട്.

ചെന്നൈ, എന്നൂർ, തൂത്തുക്കുടി എന്നീ മൂന്നു വൻ തുറമുഖങ്ങൾക്കു പുറമെ, വലുതും ചെറുതുമായ 17 തുറമുഖങ്ങളുമായി ഇന്ത്യയുടെ സമുദ്ര വ്യാപാര രംഗത്തിനു മുതൽക്കൂട്ടാകുകയാണു സംസ്ഥാനം.

വി.ഒ.ചിദംബനാർ രാജ്യാന്തര കണ്ടെയ്നർ ടെർമിനൽ കൂടി വന്നതോടെ, പോർട്ട് സിറ്റിയായ തൂത്തുക്കുടി കണ്ടെയ്നർ കപ്പലുകളുടെ പുതിയ ലക്ഷ്യസ്ഥാനമായി മാറും.

തൂത്തുക്കുടിയിലെ വിഒസി തുറമുഖത്ത് 38,000 കോടിയിലധികം രൂപയുടെ വികസന പ്രവൃത്തികൾക്കു കൂടിയാണ് ഇന്നലെ തറക്കല്ലിട്ടത്. ജെഎം ബാക്സി ഗ്രൂപ്പിനാണ് പുതിയതായി ഉദ്ഘാടനം ചെയ്ത ടെർമിനലിന്റെ പ്രവർത്തന ചുമതല.

തുറമുഖത്ത് വരുന്ന മൂന്നാമത്തെ ടെർമിനലാണിത്. 14.20 മീറ്റർ ആഴമുള്ള ടെർമിനലിന് 370 മീറ്റർ നീളവും ഉണ്ട്. ബായ്ക്കപ് ഏരിയ ഉൾപ്പെടെ 10 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്നതാണ് പുതിയ ടെർമിനൽ. 6 ലക്ഷം ടിഇയു കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയും പുതിയ ടെർമിനലിന് ഉണ്ട്.

തൂത്തുക്കുടി രാജ്യാന്തര കണ്ടെയ്‌നർ ടെർമിനലിനെ ഇന്ത്യയുടെ മറൈൻ ഇൻഫ്രാസ്ട്രക്ചറിലെ പുതിയ താരമായാണു പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ തമിഴ്‌നാട്ടിലെ തുറമുഖങ്ങൾ പ്രധാന പങ്കുവഹിക്കുമെന്നും സംസ്ഥാനം വൈകാതെ സമുദ്ര വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായി മാറുമെന്നും മോദി പറഞ്ഞു.

പ്രധാന മൂന്ന് ദേശീയപാതകളാണ് പോർട്ട് സിറ്റിയായ തൂത്തുക്കുടിയെ പുറംലോകവുമായി ബന്ധിപ്പിക്കുന്നത്– ദേശീയപാത 138, ദേശീയപാത 38, ദേശീയപാത 32. തുറമുഖത്തേക്കു നീളുന്ന ‍ഡെഡിക്കേറ്റ‍ഡ് റെയിൽവേ പാതയും തൂത്തുക്കുടിയെ സമുദ്ര വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായി മാറ്റുന്നു. തുറമുഖത്തുനിന്ന് 20 കിലോമീറ്റർ ദൂരത്തിലാണ് തൂത്തുക്കുടി രാജ്യാന്തര വിമാനത്താവളം.

വിമാനത്താവളത്തെയും തുറമുഖത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രത്യേക സംസ്ഥാന പാതയും തൂത്തുക്കുടിയുടെ മറ്റൊരു പ്രത്യേകതയാണ്.

തൂത്തുക്കുടിയിലെ പുതിയ രാജ്യാന്തര ടെർമിനൽ, കേരളത്തിന്റെ പ്രതീക്ഷയായ വിഴിഞ്ഞത്തിനു ബദലാകുമോയെന്ന് ആശങ്കയുണ്ട്. 18 മീറ്റർ സ്വാഭാവിക ആഴമാണ് വിഴിഞ്ഞത്തിനുള്ളത്. ഇത് 20 മീറ്ററായി വർധിപ്പിക്കാൻ സാധിക്കുമെന്നതാണ് വിഴിഞ്ഞത്തിന്റെ പ്രത്യേകത. എന്നാൽ വിഴിഞ്ഞത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്നത് ഒരേയൊരു ദേശീയപാതയാണ്.

നിലവിൽ ആറുവരി പാതയായി വികസിപ്പിക്കുന്ന ദേശീയപാത – 66. മാത്രമല്ല തൂത്തുക്കുടിയിലേതു പോലെ റെയിൽവേ ലൈൻ വിഴിഞ്ഞം തുറമുഖത്തേക്ക് ഇല്ലെന്നതാണ് പോരായ്മ. തുറമുഖത്തെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളുമായി ബന്ധിപ്പിക്കാൻ പ്രത്യേക പാതയില്ലെന്നതും വിഴിഞ്ഞത്തിനു തിരിച്ചടിയാണ്.

എന്നാൽ, ശേഷിയുടെ കാര്യത്തിൽ തൂത്തുക്കുടിയേക്കാൾ മുന്നിലാണ് വിഴിഞ്ഞം. ആദ്യഘട്ടത്തിൽ 10 ലക്ഷം ടിഇയു ശേഷിയാണ് വിഴിഞ്ഞത്ത് കൈകാര്യം ചെയ്യാൻ സാധിക്കുക. രാജ്യാന്തര കപ്പൽപാതയിൽനിന്നു 10 നോട്ടിക്കൽ മൈൽ അകലെയാണ് വിഴിഞ്ഞത്തിന്റെ സ്ഥാനമെന്നതും മേന്മയാണ്.

വിഴിഞ്ഞവും തൂത്തുക്കുടിയും ചേരുന്നതോടെ ഇന്ത്യയുടെ തെക്കെ മുനമ്പ് ഇനിയുള്ള ദിവസങ്ങളിൽ വലിയ കപ്പലുകളുടെ തിരക്കിലാകും. ഭാവിയിൽ ഇന്ത്യ, സമുദ്ര വ്യാപാര രംഗത്ത് നിർണായക ശക്തിയായി മാറുമെന്നാണു പ്രതീക്ഷ.

X
Top