കൊച്ചി: ഇന്ത്യൻ ഫുഡ് ഡെലിവറി സ്ഥാപനമായ സൊമാറ്റോയുടെ 7.8 ശതമാനം ഓഹരികൾ 373 മില്യൺ ഡോളറിന്റെ ഇടപാടിൽ വിറ്റഴിക്കാൻ യൂബർ ടെക്‌നോളജീസ് തയ്യാറെടുക്കുന്നതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
373 മില്യൺ ഡോളർ വിലമതിക്കുന്ന 612 മില്യൺ ഷെയറുകളുടെ ഓഫർ വലുപ്പം ഇടപാടിനായി നിശ്ചയിച്ചിട്ടുള്ള 48-54 രൂപ വില പരിധിയുടെ താഴത്തെ അറ്റത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അതേസമയം കമ്പനിയുടെ നിലവിലെ ഓഹരി വിലയേക്കാൾ ഇത് 2.8%-13.6% കിഴിവിലാണ്.
എന്നാൽ ഈ വാർത്തകളോട് പ്രതികരിക്കാൻ സൊമാറ്റോയും ഉബറും തയ്യാറായില്ല. കൂടാതെ ബോഫാ സെക്യൂരിറ്റീസ് ആണ് ഇടപാടിന്റെ ഏക ബുക്ക് റണ്ണർ. മികച്ച ഫലത്തിന് പിന്നാലെ ചൊവ്വാഴ്ച സൊമാറ്റോയുടെ ഓഹരികൾ 20 ശതമാനം ഉയർന്ന് 55.55 രൂപയിലെത്തിയിരിന്നു.
കഴിഞ്ഞ ദിവസം സൊമാറ്റോ കൂടുതൽ ഓർഡറുകൾ രേഖപ്പെടുത്തുകയും ജൂൺ പാദത്തിലെ നഷ്ടം ഒരു വർഷം മുമ്പത്തെ 3.56 ബില്യൺ രൂപയിൽ നിന്ന് 1.86 ബില്യൺ രൂപയായി ചുരുക്കുകയും ചെയ്തിരുന്നു. അതേസമയം 2022-ന്റെ രണ്ടാം പാദത്തിൽ 2.6 ബില്യൺ ഡോളറിന്റെ അറ്റനഷ്ടമാണ് ഉബർ റിപ്പോർട്ട് ചെയ്തത്.