കൊച്ചി: സുരക്ഷിതമായ ആസ്തി പോർട്ട്‌ഫോളിയോ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഉടൻ തന്നെ ഗോൾഡ് ലോൺ സെഗ്‌മെന്റിലേക്ക് പ്രവേശിക്കാൻ പദ്ധതിയിട്ട് ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക്. കൂടാതെ നോൺ-മൈക്രോ കടക്കാർക്ക് വാഹന വായ്പ വാഗ്‌ദാനം ചെയ്യാനും ബാങ്ക് ഉദ്ദേശിക്കുന്നു. മറ്റ് സ്‌മോൾ ഫിനാൻസ് ബാങ്കുകളെ പോലെ നിലവിൽ ഉജ്ജീവന്റെ ആസ്തികളിൽ 70 ശതമാനവും സുരക്ഷിതമല്ലാത്തവയാണ്, കൂടാതെ അതിന്റെ ഉപഭോക്താക്കളിൽ ഭൂരിഭാഗവും മൈക്രോ-ലോൺ കടം വാങ്ങുന്നവരാണ്. അതേസമയം ബാക്കിയുള്ള 30 ശതമാനം സുരക്ഷിത വായ്പ വിഭാഗത്തിലാണ്.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സുരക്ഷിത വായ്പ വിഭാഗം ഇരട്ടിയാക്കി വർധിപ്പിക്കാന്നും, ഈ സാമ്പത്തിക വർഷം അതിന്റെ ലോൺ ബുക്ക് ഏകദേശം 25,500 കോടി രൂപയിലെത്തിക്കാനുമാണ് ബെംഗളൂരു ആസ്ഥാനമായുള്ള വായ്പ ദാതാവ് പദ്ധതിയിടുന്നത്.
അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ തങ്ങൾ എംഎഫ്‌ഐ ഉപഭോക്താക്കൾക്ക് സ്വർണ്ണ വായ്പകൾ വാഗ്ദാനം ചെയ്യുമെന്നും, ഈ സേവനം മുഴുവൻ ശാഖകളിലും ലഭ്യമാക്കുമെന്നും ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ ഡേവിസ് പിടിഐയോട് പറഞ്ഞു. അതുപോലെ, തങ്ങളുടെ എംഎഫ്‌ഐ വായ്പക്കാർക്കായി പുനരാരംഭിച്ച ടൂവീലർ ലോൺ സൗകര്യം ഈ സാമ്പത്തിക വർഷത്തിന്റെ അവസാന പാദം മുതൽ എല്ലാ ഉപഭോക്താക്കൾക്കും വ്യാപിപ്പിക്കാൻ തങ്ങൾ പദ്ധതിയിടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വാഹന വായ്പ ഉപഭോക്താക്കളിൽ 60 ശതമാനവും നിലവിലുള്ള മൈക്രോ ലെൻഡർമാരാണെന്നും ബാക്കിയുള്ളവർ പുതിയ ഉപഭോക്താക്കളാണെന്നും അദ്ദേഹം പറഞ്ഞു. 2005-ൽ പ്രവർത്തനം ആരംഭിച്ച ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്കിന് 575 ശാഖകളും 66 ലക്ഷം ഉപഭോക്താക്കളുമുണ്ട്.