
മുംബൈ: മധ്യപ്രദേശിലെ ഇന്ത്യ സിമന്റ്സിന്റെ പ്ലാന്റ് ഏറ്റെടുക്കാൻ താല്പര്യം പ്രകടിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സിമന്റ് നിർമ്മാതാക്കളായ അൾട്രാടെക് സിമന്റ്. പ്ലാന്റ് ഏറ്റെടുക്കുന്നതിനായി കമ്പനിയാണ് നിലവിൽ മുൻനിരയിലുള്ളത് എന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻബിസി ടിവി റിപ്പോർട്ട് ചെയ്തു.
ഈ റിപ്പോർട്ടുകളെ തുടർന്ന് വെള്ളിയാഴ്ച ഇന്ത്യ സിമന്റ്‌സിന്റെ ഓഹരികൾ 7.2 ശതമാനം ഉയർന്ന് 263.35 രൂപയിലെത്തി. അൾട്രാടെക് സിമെന്റിന് പുറമെ പ്ലാന്റ് സ്വന്തമാക്കാൻ ജെഎസ്ഡബ്ല്യു സിമന്റ്, എപി ബിർള ഗ്രൂപ്പ്, അദാനി ഗ്രൂപ്പ് എന്നിവർ ഇന്ത്യ സിമന്റ്‌സുമായി ചർച്ചകൾ നടത്തി വരുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. ചുണ്ണാമ്പുകല്ല് ഖനിയടങ്ങുന്ന നിർദിഷ്ട പ്ലാന്റിന് ഏകദേശം 800 കോടി രൂപയാണ് മൂല്യം.
കൂടാതെ, ഇന്ത്യ സിമന്റ്‌സ് രാജസ്ഥാനിലെ ബൻസ്‌വാരയിലുള്ള 1.5 എംടിപിഎ സിമന്റ് പ്ലാന്റ് 2,000 കോടി രൂപ മൂല്യത്തിൽ വിൽക്കാൻ പദ്ധതിയിടുന്നതായും മാധ്യമ റിപ്പോർട്ട് പറയുന്നു. വിൽപ്പനയിൽ നിന്ന് ലഭിക്കുന്ന തുക കമ്പനി അതിന്റെ ദീർഘകാല കടം വെട്ടിക്കുറയ്ക്കാൻ ഉപയോഗിക്കും. വാർഷിക റിപ്പോർട്ട് പ്രകാരം ഇന്ത്യ സിമന്റ്‌സിന് 3,039.3 കോടി രൂപയുടെ അറ്റ കടമുണ്ട്.