
നയ്റോബി: 2022-ൽ ആഗോളതലത്തിൽ പാഴാക്കിക്കളഞ്ഞത് 105 കോടി ടൺ ഭക്ഷണം. അക്കൊല്ലം ലോകത്താകെ ഉത്പാദിപ്പിച്ച ആഹാരത്തിന്റെ 19 ശതമാനം വരുമിത്.
ലോകജനസംഖ്യയിൽ 78.3 കോടിപ്പേർ നിരന്തരം പട്ടിണിയനുഭവിക്കുമ്പോഴാണ് ഈ പാഴാക്കൽ.
യു.എൻ. പരിസ്ഥിതിപദ്ധതി (യു.എൻ.ഇ.പി.) ബുധനാഴ്ച പുറത്തിറക്കിയ ‘ആഹാരം പാഴാക്കൽ സൂചികാ റിപ്പോർട്ടി’ലാണ് ഈ വിവരമുള്ളത്.
2021-ൽ ഉത്പാദിപ്പിച്ച ഭക്ഷണത്തിന്റെ 17 ശതമാനം ലോകം പാഴാക്കിയിരുന്നു. ഭക്ഷണം പാഴാകൽ 2030-ഓടെ പകുതിയാക്കുകയാണ് യു.എന്നിന്റെ ലക്ഷ്യം. ഇതുസംബന്ധിച്ച പുരോഗതി വിലയിരുത്താനാണ് യു.എൻ.ഇ.പി.യും ജീവകാരുണ്യ സംഘടനയായ റിസോഴ്സസ് ആക്‌ഷൻ പ്രോഗ്രാമും ചേർന്ന് റിപ്പോർട്ട് തയ്യാറാക്കുന്നത്.
വീടുകൾ, ഭക്ഷണശാലകൾ, ചില്ലറവിൽപ്പനശാലകൾ എന്നിവിടങ്ങളിൽനിന്നുള്ള വിവരം ശേഖരിച്ച് ഗവേഷകർ വിശകലനം ചെയ്തു. ഓരോ വ്യക്തിയും വർഷം 76 കിലോഗ്രാം ഭക്ഷണം പാഴാക്കുന്നുവെന്നു കണ്ടെത്തി.
വീടുകളിലാണ് 60 ശതമാനം ആഹാരവും വെറുതേകളയുന്നത്. ഭക്ഷണശാലകളിൽ 28 ശതമാനവും ചില്ലറവിൽപ്പനശാലകളിൽ 12 ശതമാനവും ആഹാരസാധനങ്ങൾ പാഴായിപ്പോകുന്നു.
ആളുകൾ പട്ടിണികിടക്കുന്നുവെന്നതു മാത്രമല്ല, ഇങ്ങനെ പാഴാകുന്ന ആഹാരം പരിസ്ഥിതിക്ക് ദോഷംചെയ്യുന്നുവെന്നതും ആശങ്ക ഉയർത്തുന്നുവെന്ന് യു.എൻ.ഇ.പി. പറയുന്നു.
ആഗോള താപനത്തിനിടയാക്കുന്ന ഹരിതഗൃഹവാതകങ്ങളുടെ 8-10 ശതമാനം ഉണ്ടാകുന്നത് ഭക്ഷണാവശിഷ്ടങ്ങളിൽ നിന്നാണ്.