ന്യൂഡൽഹി: രാജ്യത്തെ ഒരു കോടിയിലധികം കുടുംബങ്ങൾക്ക് സൗജന്യ വൈദ്യുതി നൽകുന്ന പ്രധാനമന്ത്രി സൂര്യ ഘർ സൗജന്യ വൈദ്യുതി പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പദ്ധതിക്ക് പച്ചക്കൊടി ലഭിച്ചത്. ഇതോടെ സോളാർ സബ്‌സിഡി പദ്ധതിയിലൂടെ ജനങ്ങൾക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതി ലഭിക്കാനുള്ള വഴി തെളിഞ്ഞു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ‘പിഎം സൂര്യ ഘർ യോജന’ക്ക് അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു. ഈ സൗജന്യ വൈദ്യുതി പദ്ധതി പ്രകാരം രാജ്യത്തെ ഒരു കോടി കുടുംബങ്ങളുടെ വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുമെന്നും ഈ പദ്ധതിക്കായി കേന്ദ്രസർക്കാർ മൊത്തം 75,021 കോടി രൂപ ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ എല്ലാ ജില്ലയിലും മാതൃകാ സൗരോർജ ഗ്രാമങ്ങളും വികസിപ്പിക്കും.