കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ജപ്പാനിലേക്കുള്ള ചെമ്മീൻ കയറ്റുമതി താഴേയ്ക്ക്; കേരളത്തിന്റെ മത്സ്യമേഖല കടുത്ത പ്രതിസന്ധിയിൽ

തോപ്പുംപടി: അമേരിക്കയ്ക്കു പിന്നാലെ ജപ്പാനും ചെമ്മീനു നേരേ മുഖംതിരിക്കുന്നു. ജപ്പാനിലേക്കുള്ള ചെമ്മീൻ കയറ്റുമതി താഴേയ്ക്ക് പോയതോടെ കേരളത്തിന്റെ മത്സ്യമേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

കടലാമ സംരക്ഷണത്തിന്റെ പേരിലാണ് അമേരിക്ക ചെമ്മീൻ ഇറക്കുമതി നിരോധിച്ചതെങ്കിൽ, സാമ്പത്തിക മാന്ദ്യമാണ് ജപ്പാൻ ഇറക്കുമതി കുറയ്ക്കാൻ കാരണം.

ജപ്പാൻ കമ്പനികൾ നേരത്തേ ശേഖരിച്ചുവെച്ചിട്ടുള്ള ചെമ്മീൻ തന്നെ വിറ്റുപോയിട്ടില്ല. അതുകൊണ്ട് ഇന്ത്യയിൽനിന്നുള്ള ചെമ്മീൻ എടുക്കാൻ അവർ പഴയ താത്പര്യം കാട്ടുന്നില്ല.

ജപ്പാനിലേക്കുള്ള കയറ്റുമതി പൊടുന്നനെ കുറഞ്ഞത് കേരളത്തിലെ മത്സ്യക്കയറ്റുമതി സ്ഥാപനങ്ങളെയും ബാധിച്ചിട്ടുണ്ട്. അവർ നേരത്തേ സ്റ്റോക്ക് ചെയ്തിരുന്ന ചരക്കും അയയ്ക്കാൻ കഴിയാത്ത സ്ഥിതിയാണ്.

ഇതുകൂടാതെ യു.കെ. ഉൾപ്പെടെയുള്ള രാജ്യങ്ങളും ചെമ്മീൻ ഇറക്കുമതി കുറയ്ക്കുന്നുണ്ട്. ചൈന വില കുറച്ച് ചെമ്മീൻ എടുക്കുന്നതും പ്രശ്നമാകുകയാണ്. കേരളത്തിന്റെ സമുദ്രോത്പന്ന കയറ്റുമതി മേഖല അടുത്തകാലത്തൊന്നുമുണ്ടായിട്ടില്ലാത്ത വിധം കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്.

കേരളത്തിലാണെങ്കിൽ സാധാരണ തൊഴിലാളികൾക്ക് ഏറ്റവുമധികം കടൽച്ചെമ്മീൻ ലഭിക്കുന്ന കാലമാണിത്. പൂവാലൻ ഇനത്തിൽപ്പെട്ട ചെമ്മീൻ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ലഭിക്കുന്നുണ്ട്.

യൂറോപ്യൻ രാജ്യങ്ങളുടെ ഇഷ്ട ഇനമാണിത്. നേരത്തേ കിലോഗ്രാമിന് 200-220 രൂപയായിരുന്നു ഇതിന്റെ മൊത്തവില. എന്നാൽ, ഈ സീസണിൽ 65 മുതൽ 80 രൂപ വരെയായി വില കുത്തനെ ഇടിഞ്ഞു.

കയറ്റുമതി കുറഞ്ഞതോടെയാണ് വില താഴേക്കു പോയത്. പൂവാലന് വില കുറഞ്ഞതോടെ, ചെറിയ ചെമ്മീൻ വിഭാഗത്തിലുള്ള തെള്ളി ഉൾപ്പെടെ എല്ലാത്തരം ചെമ്മീനുകൾക്കും വില ഇടിയുന്നു. കുറഞ്ഞ വിലയ്ക്ക് ചെമ്മീൻ വിൽക്കേണ്ട സാഹചര്യമാണുള്ളതെന്ന് തൊഴിലാളികൾ പറയുന്നു.

ചെമ്മീൻ കയറ്റുമതി നിലച്ചതോടെ, ആയിരങ്ങൾക്കാണ് പണി നഷ്ടമായത്. കൊച്ചി, ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മത്സ്യസംസ്കരണ ഫാക്ടറികളിൽ പണിയെടുക്കുന്നവർ പ്രതിസന്ധിയിലാണ്.

സാധാരണ സ്ത്രീതൊഴിലാളികൾ ജോലിചെയ്യുന്ന പീലിങ് ഷെഡ്ഡുകൾ വരെ അടച്ചിട്ടിരിക്കുന്നു. ചില കയറ്റുമതി സ്ഥാപനങ്ങൾ പോലും അടച്ചുകഴിഞ്ഞു.

X
Top