വാഷിംഗ്‌ടൺ: വീണ്ടും വ്യാപാരയുദ്ധത്തിന് വഴിയൊരുക്കി പരസ്പരം തീരുവ ചുമത്തി അമേരിക്കയും ചൈനയും. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 10% തീരുവ ചുമത്തിയ അമേരിക്കന്‍ നടപടിക്കെതിരെ ശക്തമായ മറുപടിയുമായി ചൈന രംഗത്തെത്തി.
ഗൂഗിളിന്‍റെ ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച ചൈന നിരവധി അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്താനും തീരുമാനിച്ചു. അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി, എല്‍ എന്‍ ജി എന്നിവയ്ക്ക് 15% തീരുവയും, അസംസ്കൃത എണ്ണ, കാര്‍ഷിക അനുബന്ധ ഉപകരണങ്ങള്‍ എന്നിവയ്ക്ക് 10% തീരുവയും ചൈന ഏര്‍പ്പെടുത്തി.
കാനഡ മെക്സിക്കോ എന്നിവയ്ക്ക് എതിരായി തീരുവ ഏര്‍പ്പെടുത്താനുള്ള തീരുമാനം താല്‍ക്കാലികമായി മരവിപ്പിച്ച ട്രംപ് ഭരണകൂടം പക്ഷേ ചൈനയ്ക്കെതിരായ തീരുവ ചുമത്തലില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഒന്നാം ട്രംപ് ഭരണകൂടത്തിന്‍റെ കാലഘട്ടത്തിലും അമേരിക്കയും ചൈനയും തമ്മില്‍ വ്യാപാരയുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു.
അമേരിക്കയില്‍ നിന്നുള്ള ധാതുക്കളുടെ ഇറക്കുമതിക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഗൂഗിളിനെതിരെ കുത്തക വിരുദ്ധ അന്വേഷണവും ചൈന പ്രഖ്യാപിച്ചിട്ടുണ്ട്. ടങ്സ്റ്റണ്‍ വസ്തുക്കള്‍ക്കും ഇറക്കുമതി നിയന്ത്രണമുണ്ട്.
ആഗോള ഫാഷന്‍ ബ്രാന്‍റായ കാല്‍വിന്‍ ക്ലീന്‍ ഉല്‍പാദകരമായ പിഎച്ച്പി കോര്‍പ്പറേഷന്‍, ഇല്ല്യുമിന എന്നിവയെ അപ്രിയ കമ്പനികളായും ചൈന പ്രഖ്യാപിച്ചു. അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധം.
ചൈനയ്ക്കെതിരായ ആരോപണം
അമേരിക്കയിലേക്ക് മാരക മയക്കുമരുന്നായ ഫെന്‍റനൈല്‍ കയറ്റി അയയ്ക്കുന്നു എന്നതാണ് അമേരിക്കയുടെ പ്രധാന ആരോപണം.
ഫെന്‍റനൈല്‍ ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമാകുന്നുവെന്ന് ട്ര്ംപ് ആരോപിച്ചു.
യുഎസ് ഡ്രഗ് എന്‍ഫോഴ്സ്മെന്‍റ് അഡ്മിനിസ്ട്രേഷന്‍ (ഡിഇഎ) അഭിപ്രായ പ്രകാരം, രാജ്യത്തെ ഏറ്റവും കൂടുതല്‍ ഭീഷണി സൃഷ്ടിക്കുന്ന സിന്തറ്റിക് ഓപിയോയിഡാണ് ഫെന്‍റനൈല്‍.