ന്യൂയോർക്: യുണൈറ്റഡ് സ്‍റ്റേറ്റ്സ് ഈ വർഷം ഇന്ത്യക്കാര്‍ക്ക് അനുവദിച്ച നോൺ-ഇമിഗ്രന്റ് വിസ അപേക്ഷകളുടെ എണ്ണം 10 ലക്ഷത്തിന് മുകളിലെത്തി. ഇത് 2019-ൽ പ്രോസസ്സ് ചെയ്ത എണ്ണത്തേക്കാൾ 20% വർധനയാണ്.
ഇന്ത്യയിലെ യുഎസ് എംബസിയും കോൺസുലേറ്റുകളും പറയുന്നതനുസരിച്ച്, കഴിഞ്ഞ വർഷം മൊത്തമായി 1.2 ദശലക്ഷത്തിലധികം ഇന്ത്യക്കാർ യുഎസ്എ സന്ദർശിച്ചു.
“ഇപ്പോൾ ആഗോള തലത്തില്‍ യുഎസ് വിസ അപേക്ഷകരുടെ 10 ശതമാനം ഇന്ത്യക്കാരാണ്, സ്റ്റുഡന്‍റ് വിസ അപേക്ഷകരുടെ 20 ശതമാനവും തൊഴിൽ വിസ അപേക്ഷകരുടെ 65 ശതമാനവും ഇന്ത്യക്കാരാണ്. ഈ വളർച്ചയെ അമേരിക്ക സ്വാഗതം ചെയ്യുന്നു,” യുഎസ് വിസ അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
“ഇന്ത്യയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട ഉഭയകക്ഷി ബന്ധങ്ങളിലൊന്നാണ്, വാസ്തവത്തിൽ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബന്ധങ്ങളിലൊന്നാണ് ഇത്, ” ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു.
“ഇരു രാജ്യങ്ങളിലെയും ആളുകൾ തമ്മിലുള്ള ബന്ധം എന്നത്തേക്കാളും ശക്തമാണ്, കഴിയുന്നത്ര ഇന്ത്യൻ അപേക്ഷകർക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യാനും യു.എസ്-ഇന്ത്യ സൗഹൃദം അനുഭവിക്കാനും അവസരം നൽകുന്നതിന് വിസ അനുവദിക്കുന്നത് ഈ രീതിയില്‍ തുടരും,” അദ്ദേഹം കൂട്ടിച്ചേർത്തു.
പത്തുലക്ഷം തികയ്ക്കുന്ന വിസ രഞ്ജു സിങ്ങിനും ഭാര്യയ്ക്കും ഗാർസെറ്റി കൈമാറി. ഈ നാഴികക്കല്ലില്‍ ഗാർസെറ്റി അവരെ അഭിനന്ദിച്ചു.
യുഎസില്‍ പഠിക്കുന്ന മകനെ കാണാന്‍ പോകുന്നതിനാണ് ഇരുവരും വിസ നേടിയത്.