
ന്യൂഡൽഹി: യുഎസിന്റെ ഉയർന്ന തീരുവയെത്തുടർന്ന് ചൈനയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുത്തനെ കൂടാൻ സാധ്യത.
ഇത് കണക്കിലെടുത്ത് സ്ഥിതി വിലയിരുത്താൻ കേന്ദ്രസർക്കാർ ഇന്റർ–മിനിസ്റ്റീരിയൽ സമിതിയെ നിയോഗിച്ചു.
ചൈന (34%), വിയറ്റ്നാം (46%), തായ്‌ലൻഡ് (36%), ഇന്തൊനീഷ്യ (32%) തുടങ്ങിയ രാജ്യങ്ങൾക്കുമേൽ യുഎസ് വമ്പൻ തീരുവയാണ് ചുമത്തിയത്. ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ, കെമിക്കലുകൾ, സ്റ്റീൽ അടക്കമുള്ളവ വൻതോതിൽ ഇന്ത്യയിലേക്കെത്താം.
അനിയന്ത്രിതമായ ഇറക്കുമതി ഇന്ത്യയിലെ ആഭ്യന്തര വ്യവസായങ്ങളെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്. ജൂൺ–ജൂലൈ സമയത്തായിരിക്കും ഇക്കാര്യത്തിൽ വ്യക്തത ലഭിക്കുക.
കേന്ദ്ര വാണിജ്യ വകുപ്പിനു പുറമേ റവന്യു വകുപ്പ്, ഡിപ്പാർട്മെന്റ് ഓഫ് പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് എന്നിവയിലെ പ്രതിനിധികളും സമിതിയിലുണ്ട്. വൻതോതിൽ ഇറക്കുമതിക്ക് സാധ്യത കണ്ടാൽ ഇവ നിയന്ത്രിക്കാനുള്ള നടപടികളിലേക്ക് കേന്ദ്രസർക്കാർ കടക്കേണ്ടി വരാം.