
മുംബൈ: അമേരിക്കയുടെ പകരച്ചുങ്കത്തില്‍ ചൈനയില്‍നിന്ന് ഇന്ത്യയിലേക്ക് ഉത്പാദന വൈവിധ്യവത്കരണത്തിന് ലാപ്ടോപ് കമ്പനികള്‍. ഇന്ത്യയുടെ ഉത്പാദന അനുബന്ധപദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഉത്പാദനം ഉയർത്തിക്കൊണ്ടുവരാനാണ് ശ്രമം.
ഇതിനായി ഇന്ത്യയിലെ കരാർ കമ്ബനികളുമായി ചർച്ചകള്‍ ശക്തിപ്പെടുന്നതായാണ് വിപണിയില്‍നിന്ന് ലഭിക്കുന്ന സൂചനകള്‍.
അമേരിക്കയും ചൈനയും തമ്മില്‍ വ്യാപാരയുദ്ധം ശക്തമാകുകയും തീരുവ 125 ശതമാനംവരെ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങള്‍.
ചൈനയില്‍നിന്ന് ലാപ്ടോപ്പുകളും ഐടി ഹാർഡ്വേർ ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് യുഎസില്‍ ട്രംപ് ഭരണകൂടം തീരുവ ഒഴിവാക്കി നല്‍കിയിട്ടുണ്ട്. എങ്കിലും കമ്പനികള്‍ ചൈനയ്ക്കു പുറത്തേക്കു ഉത്പാദനം വിപുലീകരിക്കാൻ ശ്രമിച്ചു വരുകയാണ്.
നിലവിലെ ശേഷിവെച്ച് ഇന്ത്യയിലേക്കുള്ള 10 മുതല്‍ 20 ശതമാനം വരെ ലാപ്ടോപ് ഇറക്കുമതി ഒഴിവാക്കാനാകുമെന്നാണ് കണക്കാക്കുന്നത്.
ഇന്ത്യയിലെ കരാർ നിർമാണ കമ്പനികള്‍ ശേഷി കൂട്ടാൻ ശ്രമംനടത്തുന്നുണ്ട്. അസൂസ്, ലെനോവോ, എച്ച്‌പി എന്നിവ ഇന്ത്യയില്‍ ഉത്പാദനംകൂട്ടാൻ ധാരണയിലെത്തിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ച മനേസറില്‍ വിവിഡിഎൻ ടെക്നോളജീസിന്റെ കേന്ദ്രത്തില്‍ അസൂസ് അസംബ്ലിങ്ങിനു തുടക്കം കുറിച്ചു.
ഗുരുഗ്രാം ആസ്ഥാനമായുള്ള സിർമ എസ്ജിഎസ് ലാപ്ടോപ് നിർമാണത്തിനായി തയ്വാൻ കമ്പനിയായ എംഎസ്‌ഐയുമായി ധാരണാപത്രം ഒപ്പുവെച്ചുകഴിഞ്ഞു.
മറ്റൊരു കരാർ കമ്പനിയായ ഡിക്സണ്‍ ടെക്നോളജീസ് ഇതിനകം തമിഴ്നാട്ടില്‍ ഉത്പാദനകേന്ദ്രത്തിനായി 1000 കോടിയോളം രൂപയുടെ നിക്ഷേപംനടത്തിയിട്ടുണ്ട്. എച്ച്‌പി കമ്പനിക്കായി ലാപ്ടോപ് നിർമിക്കുന്നതിനാണ് പദ്ധതി.
മേയില്‍ പ്രവർത്തനം തുടങ്ങാൻ ലക്ഷ്യമിടുന്ന ഇവിടെ വർഷം 20 ലക്ഷം ലാപ്ടോപ് ഉത്പാദിപ്പിക്കാനുള്ള ശേഷിയാണുണ്ടാവുക. ലെനോവോ, അസൂസ് കമ്പനികളുമായും ഡിക്സണ്‍ ടെക്നോളജീസ് ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.