
ന്യൂയോർക്ക്: യുഎസ് ഇന്ത്യയിലേക്കുള്ള കല്‍ക്കരി കയറ്റുമതി വര്‍ധിപ്പിക്കാന്‍ സാധ്യത. നീക്കം ഓസ്‌ട്രേലിയക്കും റഷ്യയ്ക്കും തിരിച്ചടിയാവും.
നേരത്തെ യു.എസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിക്ക് 15 ശതമാനം തീരുവ ചൈന ഏര്‍പ്പെടുത്തിയിരുന്നു. യു.എസിനെതിരായ പ്രതികാര നടപടിയായാണ് ചൈന തീരുവ ഏര്‍പ്പെടുത്തിയത്. ഈ പശ്ചാത്തലത്തിലാണ് അമേരിക്ക ഇന്ത്യയിലേക്ക് കല്‍ക്കരി കയറ്റുമതി വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.
നിലവില്‍ ഓസ്ട്രേലിയയും റഷ്യയും കയ്യാളുന്ന ഇന്ത്യന്‍ വിപണി വിഹിതം ഇതോടെ നഷ്ടമാവും. അതേസമയം, രാജ്യത്ത് കല്‍ക്കരി വില കുറയ്ക്കാന്‍ നടപടി കാരണമാകുമെന്ന റിപ്പോര്‍ട്ടുമുണ്ട്. ഇന്ത്യയ്ക്ക് പകരം ഓസ്ട്രേലിയക്ക് ചൈനയിലേക്ക് കല്‍ക്കരി കയറ്റുമതി ഉയര്‍ത്താം. എന്നാല്‍ ചൈനയ്ക്ക് അമേരിക്കന്‍ ഉപരോധമുണ്ടായാല്‍ ഈ നീക്കം നടക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
യുഎസിലെ ഏറ്റവും വലിയ കല്‍ക്കരി ഖനി കമ്പനിയായ പീബോഡി എനര്‍ജിയുടെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറായ മാല്‍ക്കം റോബര്‍ട്ട്സും സമാനമായ വിലയിരുത്തലാണ് നടത്തിയിട്ടുള്ളത്.
ഇപ്പോള്‍തന്നെ യുഎസ് -ചൈന വ്യാപാര യുദ്ധത്തിന് തുടക്കമായിട്ടുണ്ട്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് യു.എസ് 10 % അധിക തീരുവ ചുമത്തിയിട്ടുണ്ട്. ഇതിനുപിന്നാലെ ചൈനയും യു.എസ് ഉത്പന്നങ്ങള്‍ക്ക് അധിക നികുതി ഈടാക്കാന്‍ തീരുമാനിച്ചു.
ട്രംപിന്റെ ആദ്യ ടേമില്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് മുപ്പതിനായിരം ഡോളര്‍ നികുതി ചുമത്തിയിരുന്നു. എന്നാല്‍ ബൈഡന്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ഈ അധിക തീരുവ ഒഴിവാക്കി. വീണ്ടും ട്രംപ് അധികാരത്തിലെത്തിയപ്പോഴാണ് തീരുവ യുദ്ധം വീണ്ടും ആരംഭിച്ചിരിക്കുന്നത്.