മുംബൈ: വി.ഐ.പി. ഇൻഡസ്ട്രീസിന്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 56% വർധിച്ച് 515 കോടി രൂപയായപ്പോൾ, ഏകീകൃത അറ്റാദായം മുൻ വർഷത്തെ ഇതേ കാലയളവിലെ 19 കോടിയിൽ നിന്ന് 43 കോടി രൂപയായി 2.3 മടങ്ങ് വർധിച്ചു.
അവലോകന കാലയളവിലെ കമ്പനിയുടെ മൊത്തം ചെലവുകൾ 176 കോടി രൂപയായിരുന്നു. ഇത് 2022 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തെ അപേക്ഷിച്ച് 54 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. പരസ്യച്ചെലവിലെ വർദ്ധനവ്, ജീവനക്കാരുടെ ചെലവ്, ചരക്ക് ചെലവ്, വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് ചെലവ് വർധിക്കാൻ കാരണമെന്ന് കമ്പനി അറിയിച്ചു.
രണ്ടാം പാദത്തിൽ ഇബിഐടിഡിഎ 57% വർധിച്ച് 77 കോടി രൂപയായി. കൂടാതെ ഇബിഐടിഡിഎ മാർജിൻ 14.8 ശതമാനം ആയി വർധിച്ചു. ദിലീപ് പിരമൽ ഗ്രൂപ്പ് കമ്പനിയായ വി.ഐ.പി. ഇൻഡസ്ട്രീസ് ഹാർഡ് ലഗേജ് നിർമ്മിക്കുകയും ബംഗ്ലാദേശിൽ നിന്നും ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സോഫ്റ്റ് ലഗേജുകൾ വിപണിയിൽ എത്തിക്കുകയും ചെയ്യുന്നു.
ഇന്ത്യയിലെ ലഗേജ് വ്യവസായത്തിലെ ഏറ്റവും വലിയ കമ്പനിയാണ് വിഐപി. ചൊവ്വാഴ്ച ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരി 0.79 ശതമാനം ഇടിഞ്ഞ് 715.25 രൂപയിലെത്തി.