മുംബൈ: ഇന്ത്യയിലെ ഇലക്ട്രോണിക്സ് നിർമ്മാണത്തിന് ഉത്തേജനം നൽകുന്നതിനായി മഹാരാഷ്ട്രയിൽ ആപ്പിൾ ഐഫോണുകളും മറ്റ് ടെലിവിഷൻ ഉപകരണങ്ങളും നിർമ്മിക്കാൻ വേദാന്ത ഒരു ഹബ് സ്ഥാപിക്കുമെന്ന് കമ്പനിയുടെ ചെയർമാൻ അനിൽ അഗർവാൾ സിഎൻബിസി ടിവി18 ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഖനന മേഖലയിലെ പ്രമുഖ കമ്പനിയായ വേദാന്ത ഇതിന് പുറമെ വൈദ്യുത വാഹന മേഖലയിലേക്ക് പ്രവേശിക്കാനും പദ്ധതിയിടുന്നു. തായ്‌വാൻ ഇലക്ട്രോണിക്സ് ഭീമനായ വിസ്ട്രോണുമായി ചേർന്ന് സംയുക്ത സംരംഭം സ്ഥാപിക്കുന്നതിനുള്ള ചർച്ചകളിലാണ് ടാറ്റ ഗ്രൂപ്പ് എന്ന് റിപ്പോർട്ടുകൾ വന്നതിനു ദിവസങ്ങൾക്ക് ശേഷമാണ് അനിൽ അഗർവാളിന്റെ ഈ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.
ഈ നീക്കം ഇന്ത്യയെ ഇലക്‌ട്രോണിക്‌സ് നിർമ്മാണത്തിന്റെ കേന്ദ്രമാക്കി മാറ്റാൻ സാധ്യതയുണ്ട്. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിലെ വിതരണ ശൃംഖലയെ കൊവിഡ് ലോക്ക്ഡൗണുകൾ അസ്വസ്ഥമാക്കിയതിനാൽ ആപ്പിൾ ചൈനയിൽ നിന്ന് ഉൽപ്പാദനം വൈവിധ്യവത്കരിക്കാൻ ആഗ്രഹിക്കുന്നു.
അർദ്ധചാലക നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും വേദാന്ത പദ്ധതിയിടുന്നു. അർദ്ധചാലക-ഡിസ്പ്ലേ ഫാബ്രിക്കേഷൻ യൂണിറ്റ് സ്ഥാപിക്കുന്നതിനായി കമ്പനി സംസ്ഥാനത്ത് 1.54 ലക്ഷം കോടി രൂപയിലധികം നിക്ഷേപിക്കുമെന്ന് ഗുജറാത്ത് സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനായി രൂപീകരിച്ച സംയുക്ത സംരംഭത്തിൽ ഖനന ഭീമന് 60% ഓഹരിയും തായ്‌വാനീസ് ചിപ്പ് നിർമ്മാതാക്കളായ ഫോക്‌സ്‌കോണിന് ബാക്കി 40% ഓഹരിയുമാകും ഉണ്ടാകുക.