
ചെന്നൈ: 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള ബോർഡ്, മത്സര പരീക്ഷകൾക്കുള്ള ടെസ്റ്റ് തയ്യാറെടുപ്പ് പ്ലാറ്റ്‌ഫോമായ ദീക്ഷയുടെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി എഡ്‌ടെക് സ്റ്റാർട്ടപ്പായ വേദാന്തു. 40 മില്യൺ ഡോളറാണ് നിർദിഷ്ട ഇടപാടിന്റെ മൂല്യം.
1998-ൽ ആരംഭിച്ച ദീക്ഷ, സ്‌കൂളുകളുമായും കോളേജുകളുമായുള്ള അടുത്ത സഹകരണത്തിലൂടെ മത്സര പരീക്ഷാ തയ്യാറെടുപ്പിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ഹൈബ്രിഡ് ഡിജിറ്റൽ ക്ലാസ് മുറികൾ സൃഷ്ടിക്കുന്നതിനായി ഉള്ള വേദാന്തുവിന്റെ സാങ്കേതികവിദ്യയെ ദീക്ഷയുടെ ഓഫ്‌ലൈൻ കേന്ദ്രങ്ങളുമായി ഒരുമിച്ച് കൊണ്ടുവരാനാണ് ഈ ഏറ്റെടുക്കൽ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് വേദാന്തു പറഞ്ഞു.
ഈ നിക്ഷേപത്തിലൂടെ, കർണാടക ആസ്ഥാനമായുള്ള ദീക്ഷ അതിന്റെ 13,000 വിദ്യാർത്ഥികളെ വേദാന്തുവിന്റെ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരും. കൂടാതെ ഇതിലൂടെ ഈ വിദ്യാർത്ഥികൾക്ക് വേദാന്തുവിന്റെ ലൈവ് ക്ലാസുകളിലേക്കും മറ്റ് വിദ്യാഭ്യാസ സാങ്കേതികവിദ്യ ഉള്ളടക്കങ്ങളിലേക്കും പ്രവേശനം ലഭിക്കും.
K-12 വിഭാഗത്തിലെ വേദാന്തുവിന്റെ മൂന്നാമത്തെ ഏറ്റെടുക്കലാണിത്. തങ്ങളുടെ ഈ അജൈവ വളർച്ചാ തന്ത്രം തുടരുമെന്നും, പോർട്ട്‌ഫോളിയോയിലേക്ക് ഇനിയും ആരോഗ്യമുള്ള കമ്പനികളെ ചേർക്കുമെന്നും വേദാന്തു പറഞ്ഞു.