
തെക്കുകിഴക്കൻ ഏഷ്യയിലെ വിനോദ സഞ്ചാര മേഖലയിലെ വർധിച്ചു വരുന്ന മത്സരത്തിൽ പിടിച്ചുനിൽക്കാൻ പുതിയ തന്ത്രങ്ങളുമായി വിയറ്റ്നാം. വിയറ്റ്നാമിന്റെ ടൂറിസം ഉപദേശക സമിതി ഒരു ദീർഘകാല വിസ പദ്ധതി നടപ്പിലാക്കാൻ സർക്കാരിന് നിർദേശം നൽകിയതായാണ് റിപ്പോർട്ട്.
10 വർഷത്തെ ‘ഗോൾഡൻ വിസ’ എന്നതാണ് പ്രധാനമന്ത്രി ഫാം മിൻ ചിന്നിന് സമർപ്പിച്ച പദ്ധതികളിൽ ഒന്ന്. തായ്‌ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ നിലവിൽ ഈ അവസരം യാത്രക്കാർക്ക് നൽകുന്നുണ്ട്.
ഇതിന്റെ ചുവടുപിടിച്ചാണ് വിയറ്റ്നാം അഞ്ച് മുതൽ പത്ത് വർഷം വരെ സാധുതയുള്ള “ഗോൾഡൻ വിസ” ഉൾപ്പെടുത്തുന്നതെന്നാണ് റിപ്പോർട്ട്. ഫു ക്വോക്ക്, ഹോ ചി മിൻ സിറ്റി, ഹനോയ്, ഡാ നാങ് തുടങ്ങിയ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഈ പരിപാടികൾ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയേക്കും.
കോവിഡ് സമയത്തുണ്ടായ വിനോദ സഞ്ചാര മേഖലയിലെ തകർച്ചയെ വിയറ്റ്നാം മറികടന്നിട്ടുണ്ട്. 98% വീണ്ടെടുത്തു എന്നുതന്നെ പറയാം. ഈ സമയത്താണ് വിസ പദ്ധതികൂടി വിയറ്റ്നാം ആലോചിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
2024 ൽ, രാജ്യം 175 ലക്ഷം സഞ്ചാരികളാണ് വിയറ്റ്നാമിലേക്ക് എത്തിയത്. 2023 ൽ വിയറ്റ്‌നാം വിസ നിയമങ്ങൾ പരിഷ്കരിച്ചിരുന്നു. -വിസ കാലാവധി 90 ദിവസമായി വർദ്ധിപ്പിക്കുകയും വിസ-ഒഴിവാക്കപ്പെട്ട രാജ്യങ്ങളുടെ പട്ടിക വിപുലീകരിക്കുകയും ചെയ്തിരുന്നു.
വിയറ്റ്നാമിന്റെ വരുമാനത്തിൽ പ്രധാന പങ്ക് വഹിയ്ക്കുന്നത് ടൂറിസ മേഖലയാണ്. ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളാണ് വിയറ്റ്നാമിലേക്ക് കൂടുതൽ എത്തുന്നതെന്നാണ് റിപ്പോർട്ട്. 2024-ൽ 500,000-ത്തിലധികം ഇന്ത്യൻ സന്ദർശകർ വിയറ്റ്നാമിലേക്ക് എത്തി.
കോവിഡിന് മുൻപുള്ള കണക്കുകളേക്കാൾ 297% വർദ്ധനവ് രേഖപ്പെടുത്തിയ വർഷമായിരുന്നു അത്. ഈ വർഷം വിയറ്റ്നാമിലെ ഡാ നാങ് മാത്രം 222,000 ഇന്ത്യൻ സഞ്ചാരികളെ സ്വാഗതം ചെയ്തു, ഇത് മൊത്തം സഞ്ചാരികളുടെ 5%-ത്തിലധികമാണ്.
ഫു ക്വോക്കും ഹാ ലോങ്ങും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷൻ വെഡിങ് നടത്താനുള്ള സ്ഥലമായി മാറിയിട്ടുണ്ട്.