
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കേന്ദ്രം നല്‍കുന്ന 817.80 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്.) ലാഭവിഹിതമായി തിരികെനല്‍കണമെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ.
ഇത് തിരിച്ചുനല്‍കണമെന്ന നിബന്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്തിന് മറുപടിയായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചതാണിത്. ഇതോടെ, സംസ്ഥാനസർക്കാർ വിഴിഞ്ഞത്തിനായി കൂടുതല്‍ പണം കണ്ടെത്തേണ്ടിവരും.
തമിഴ്നാട്ടിലെ തൂത്തുക്കുടി തുറമുഖത്തിന്റെ ഔട്ടർ ഹാർബർ പദ്ധതിക്ക് 1411 കോടിരൂപ അനുവദിച്ചത് തിരിച്ചുനല്‍കേണ്ടെന്ന വ്യവസ്ഥയിലാണ്. ഇതേ പരിഗണന വിഴിഞ്ഞത്തിനും വേണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
എന്നാല്‍, തൂത്തുക്കുടിയെയും വിഴിഞ്ഞത്തെയും താരതമ്യംചെയ്യാൻ കഴിയില്ലെന്ന് നിർമലാ സീതാരാമൻ പറയുന്നു. തൂത്തുക്കുടി തുറുമുഖം വി.ഒ.സി. പോർട്ട് അതോറിറ്റിയുടേതാണ്. അത് കേന്ദ്രസർക്കാരിന്റെ ഭരണനിയന്ത്രണത്തിലുള്ള സ്ഥാപനമാണ്.
817.80 കോടിരൂപ വി.ജി.എഫ്. ആയി വിഴിഞ്ഞത്തിന് നല്‍കാനാണ് കേന്ദ്രത്തിലെ ഉന്നതാധികാരസമിതി ശുപാർശചെയ്തത്. ഇത് നെറ്റ് പ്രസന്റ് വാല്യു (എൻ.പി.വി.) അടിസ്ഥാനമാക്കി ലാഭവിഹിതമായി തിരിച്ചുനല്‍കണമെന്ന നിബന്ധനയാണ് കേന്ദ്രത്തിന്റേത്.
ഇപ്പോള്‍ നല്‍കുന്ന 817.80 കോടിരൂപ 10,000 മുതല്‍ 12,000 കോടിവരെയായി ഉയർന്നേക്കാമെന്ന് സർക്കാർ വൃത്തങ്ങള്‍ പറയുന്നു. ഇത് കേന്ദ്രം ചെറിയപണം മുടക്കി വലിയലാഭം കൊയ്യുന്നതിന് സമാനമാണ്.
ഇതുവരെ ഒരു പദ്ധതിയിലും കേന്ദ്രം വി.ജി.എഫ്. തിരികെച്ചോദിച്ചിട്ടില്ലെന്നാണ് കേരളത്തിന്റെ നിലപാട്.50 കോടി ഇതിനകം കേന്ദ്രത്തിന് കിട്ടി.
ഉദ്ഘാടനത്തിനുമുൻപുതന്നെ വിഴിഞ്ഞത്ത് 70 കപ്പല്‍ വന്നുപോയി. ഇതില്‍ 50 കോടിരൂപയ്ക്കുമുകളില്‍ ജി.എസ്.ടി. ആയി കേന്ദ്രസർക്കാരിന് ലഭിച്ചുവെന്നാണ് കേരളത്തിന്റെ കണക്ക്.
വാണിജ്യാടിസ്ഥാനത്തില്‍ പ്രവർത്തനം തുടങ്ങിയാല്‍ ഒരുവർഷത്തിനകംതന്നെ കേന്ദ്രംമുടക്കുന്ന വി.ജി.എഫ്. ഫണ്ട് ജി.എസ്.ടി. വിഹിതമായി ലഭിക്കും. എന്നിട്ടും വി.ജി.എഫ്. തിരികെച്ചോദിക്കുന്നത് അന്യായമാണെന്നാണ് കേരളത്തിന്റെ നിലപാട്.
കേന്ദ്രം അനുവദിക്കുന്നതിനുതുല്യമായ തുക കേരളവും വി.ജി.എഫ്. ആയി മുടക്കുന്നുണ്ട്. അതിനുപുറമേ 4777.14 കോടിരൂപയാണ് സംസ്ഥാനസർക്കാർ വിഴിഞ്ഞം തുറമുഖനിർമാണത്തിനും അനുബന്ധസൗകര്യത്തിനുമായി മുടക്കുന്നത്.