തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖനിർമാണത്തിനുള്ള 3600 കോടിയുടെ ഹഡ്‌കോ വായ്പയ്ക്ക് സംസ്ഥാനസർക്കാർ ഗാരന്റി നൽകും. വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡാണ് (വിസിൽ) ഹഡ്‌കോയിൽനിന്ന് വായ്പയെടുക്കുന്നത്. വിസിലിന് ഗാരന്റി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
75 ദിവസത്തിനുള്ളിൽ ഹഡ്‌കോ വായ്പ ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. 8.5 ശതമാനം പലിശനിരക്കിലായിരിക്കുമെന്നാണ് സൂചന. നിരക്കിൽ ഹഡ്‌കോയുമായി സർക്കാർ ചർച്ചകൾ തുടരുന്നുണ്ട്. തുറമുഖ നിർമാണത്തിന് കെ.എഫ്.സി.യിൽനിന്ന് വായ്പയെടുത്ത് അദാനി ഗ്രൂപ്പിന് 100 കോടി രൂപ സർക്കാർ നൽകിയിരുന്നു.
മാർച്ച് 31നു മുമ്പ് പുലിമുട്ട് നിർമാണത്തിന് 347 കോടി രൂപ അദാനി ഗ്രൂപ്പിനു നൽകണമായിരുന്നു. ബ്രേക്ക് വാട്ടർ (പുലിമുട്ട്) നിർമാണച്ചെലവിന്റെ 25 ശതമാനമാണ് സംസ്ഥാനം നൽകേണ്ടത്. 347 കോടി രൂപയാണ് ഈ 25 ശതമാനം. ഭൂഗർഭ റെയിൽവേ നിർമാണത്തിനും സ്ഥലമേറ്റെടുക്കുന്നതിനുമായി 200 കോടി രൂപയും വേണം.
ഇതിനായി സഹകരണബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 500 കോടിയുടെ വായ്പയ്ക്ക് സർക്കാർ ശ്രമിച്ചിരുന്നു. ഇത് ലഭിക്കാൻ കാലതാമസം നേരിടുന്നതിനെത്തുടർന്നാണ് കെ.എഫ്.സി.യിൽ നിന്ന് അടിയന്തരമായി 500 കോടി വായ്പയെടുക്കുന്നത്.
3600 കോടി ഹഡ്‌കോ വായ്പയിൽ 1170 കോടി രൂപയും തുറമുഖത്തോടനുബന്ധിച്ച റെയിൽവേ പദ്ധതിക്കായാണ് ചെലവഴിക്കേണ്ടത്. വയബിലിറ്റി ഗ്യാപ് ഫണ്ടിനത്തിൽ കേന്ദ്രം 818 കോടിയും സംസ്ഥാനം 400 കോടിയും അദാനി ഗ്രൂപ്പിന് നൽകണം.