
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ അടുത്ത ഘട്ടം 2028നകം പൂർത്തിയാക്കണമെന്ന വ്യവസ്ഥ അദാനി കമ്പനിക്കു മുൻപിൽ വച്ചിട്ടുണ്ടെന്നു മന്ത്രി വി.എൻ.വാസവൻ.
നിർമാണം വൈകിയതിന് 219 കോടി രൂപ പിഴത്തുകയായി ഇക്വിറ്റി സപ്പോർട്ട് ഫണ്ടിൽനിന്നു പിടിച്ചു വച്ചിട്ടുണ്ടെങ്കിലും അടുത്ത ഘട്ടം 2028ൽ പൂർത്തിയാക്കിയാൽ 175.2 കോടി രൂപ മടക്കി നൽകും. 43.80 കോടി രൂപ പിഴയായി ഈടാക്കും.
മുൻ നിശ്ചയപ്രകാരം 2034 മുതൽ തന്നെ സംസ്ഥാന സർക്കാരിനു വിഴിഞ്ഞം തുറമുഖത്തെ വരുമാന വിഹിതം നൽകിത്തുടങ്ങണം.
കേന്ദ്രത്തിൽനിന്നു വയബലിറ്റി ഗ്യാപ് ഫണ്ടായി 817 കോടി രൂപ ലഭിക്കുന്നതിനുള്ള ത്രികക്ഷി കരാറിന്റെ ഭാഗമായാണു വ്യവസ്ഥകൾ. കരാറിൽ ഒപ്പുവയ്ക്കാൻ മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.
ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ അടുത്ത മാസം കേന്ദ്ര ധനമന്ത്രാലയ എംപവർമെന്റ് കമ്മിറ്റി യോഗം ചേരുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.