കൊച്ചി: തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്ത് ട്രാൻസ്ഷിപ്പ്‌മെന്റ് തുറമുഖം നിർമിക്കുന്ന അദാനി പോർട്‌സ് വ്യാഴാഴ്ച കേരള ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു. അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ച് ഇന്ന് പരിഗണിക്കും.
മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം തങ്ങളുടെ ജീവനക്കാരുടെ ജീവന് ഭീഷണിയാണെന്നും നിവേദനം നൽകിയിട്ടും സർക്കാർ ഇക്കാര്യത്തിൽ നടപടിയെടുക്കുന്നില്ലെന്നും അദാനി ഗ്രൂപ്പ് ഹർജിയിൽ ചൂണ്ടിക്കാട്ടി. പദ്ധതിക്ക് മതിയായ പോലീസ് സുരക്ഷ ഒരുക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദ്ദേശം നൽകണമെന്നും അദാനി ഹർജിയിൽ ആവശ്യപ്പെട്ടു.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മൾട്ടി-പോർട്ട് ഓപ്പറേറ്ററാണ് അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം കൈകാര്യം ചെയ്യുന്ന കമ്പനിക്ക് മൊത്തം 13 തുറമുഖങ്ങളുണ്ട്.