തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് ആദ്യ ചരക്കുകപ്പൽ 11ന് എത്തും. 12ന് വൈകിട്ട് 3ന് കപ്പൽ തുറമുഖത്തേക്ക് അടുപ്പിക്കും. ട്രയൽ റണ്ണിന്റെ ഭാഗമായാണു ചരക്കുകപ്പൽ എത്തുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘം ആദ്യ ചരക്കു കപ്പലിനു സ്വീകരണം നൽകും. കഴിഞ്ഞ ഒക്ടോബറിൽ ആദ്യ കപ്പൽ വിഴിഞ്ഞം തുറമുഖത്ത് അടുത്തപ്പോൾ സ്വീകരിച്ച മാതൃകയിൽ പൊതുജനങ്ങൾക്കും പരിപാടി നേരിട്ടു കാണാൻ അവസരമൊരുക്കും.
തുറമുഖത്തു സ്ഥാപിച്ചിട്ടുള്ള ക്രെയിനുകൾ ഉപയോഗിച്ച് മദർഷിപ്പിലെ കണ്ടെയ്നറുകൾ ചെറിയ കപ്പലിലേക്കു മാറ്റിയാണ് ട്രയൽ നടത്തുന്നത്. ഇന്നു വൈകിട്ട് 3ന് വിഴിഞ്ഞത്തു സംഘാടക സമിതി യോഗം മന്ത്രി വി.എൻ.വാസവന്റെ സാന്നിധ്യത്തിൽ ചേരും.
ഒന്നാം ഘട്ടത്തിലെ 800 മീറ്റർ നീളമുള്ള ബെർത്ത് നിർമാണം പൂർത്തിയാകുകയാണ്. ഇതിൽ ഒരേസമയം 2 കപ്പലുകൾ അടുപ്പിക്കാൻ കഴിയും. തുറമുഖത്ത് 2960 മീറ്റർ പുലിമുട്ട് നിർമാണം പൂർത്തിയാക്കി. സംരക്ഷണ ഭിത്തിയുടെ നിർമാണം പുരോഗമിക്കുന്നു.
800 മീറ്റർ കണ്ടെയ്നർ ബെർത്ത് നിർമാണം പൂർത്തിയായി. ഇതിൽ 400 മീറ്റർ പ്രവർത്തനസജ്ജമായി. തുറമുഖത്തെ ദേശീയപാത 66–ുമായി ബന്ധിപ്പിക്കുന്ന 1.7 കിലോമീറ്റർ നീളമുള്ള നാലുവരിപ്പാതയുടെ ആദ്യ 600 മീറ്റർ നിർമിച്ചു കഴിഞ്ഞു.
ബാക്കി റോഡിന്റെ നിർമാണം പുരോഗമിക്കുന്നു.