
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി പണിയുന്ന റെയില്‍പ്പാതയുടെ നിർമാണത്തിന് സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി. 1482 കോടിയാണ് പ്രതീക്ഷിക്കുന്ന നിർമാണച്ചെലവ്.
10.7 കിലോമീറ്റർ ദൂരമുള്ള റെയില്‍പ്പാതയുടെ 9.02 കിലോമീറ്ററും ഭൂമിക്കടിയിലൂടെ ആയിരിക്കും. കൊങ്കണ്‍ റെയില്‍വേയാണ് പാത പണിയുന്നത്.
തുറമുഖത്തുനിന്ന് കണ്ടെയ്നറുകള്‍ തീവണ്ടിമാർഗം ബാലരാമപുരത്ത് എത്തിച്ച് തിരുവനന്തപുരം-കന്യാകുമാരിപ്പാതയിലെ റെയില്‍വേ ലൈനുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. കൊങ്കണ്‍ റെയില്‍ കോർപ്പറേഷൻ തയ്യാറാക്കിയ പദ്ധതിരേഖയ്ക്കാണ് (ഡിപിആർ) സംസ്ഥാന മന്ത്രിസഭ അനുമതി നല്‍കിയത്. 2028-ല്‍ തീവണ്ടിപ്പാത പൂർത്തിയാക്കും.
കേന്ദ്രപദ്ധതികളില്‍നിന്നു സാമ്പത്തിക സഹായം ഉറപ്പാക്കി പദ്ധതി പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സാഗർമാല, റെയില്‍ സാഗർ, പിഎം ഗതിശക്തി തുടങ്ങിയ കേന്ദ്ര പദ്ധതികളില്‍ക്കൂടി തുരങ്കപാതയ്ക്ക് പണം കണ്ടെത്താൻ വിസില്‍ ശ്രമിക്കുന്നുണ്ട്.
ഇത് സാധ്യമായില്ലെങ്കില്‍ നബാർഡ് വായ്പയെ ആശ്രയിച്ചായിരിക്കും തീവണ്ടിപ്പാത യാഥാർഥ്യമാക്കുക. വിഴിഞ്ഞം-ബാലരാമപുരം റോഡിന് സമാന്തരമായാണ് തീവണ്ടിപ്പാതയും വിഭാവനം ചെയ്തിരിക്കുന്നത്. തറനിരപ്പില്‍നിന്ന് 15 മുതല്‍ 30 മീറ്റർവരെ താഴ്ചയിലായിരിക്കും പാത കടന്നുപോവുക.
റെയില്‍പ്പാത പൂർത്തിയാകുന്നതോടെ 240 കോടി രൂപ മുടക്കി ബാലരാമപുരം റെയില്‍വേ സ്റ്റേഷൻ വികസിപ്പിച്ച് സിഗ്നലിങ് സ്റ്റേഷനാക്കി മാറ്റും. നിലവിലുള്ള സ്ഥലത്തുനിന്നു നെയ്യാറ്റിൻകര ഭാഗത്തേക്ക് കുറച്ചുകൂടി നീങ്ങിയായിരിക്കും ബാലരാമപുരം റെയില്‍വേ സ്റ്റേഷൻ വരിക. റെയില്‍വേ ആയിരിക്കും വിസിലിനായി സ്റ്റേഷൻ നവീകരണം ഏറ്റെടുക്കുക.
ജനസാന്ദ്രത കൂടിയ ഭൂപ്രദേശത്ത് കൂടുതല്‍ സ്ഥലം നിർമാണത്തിനായി ഏറ്റെടുക്കേണ്ടി വരുമെന്നതാണ് സാധാരണ റെയില്‍പ്പാത ഒഴിവാക്കി തുരങ്കപാത പണിയാൻ തീരുമാനിക്കാൻ കാരണം. ബാലരാമപുരം, അതിയന്നൂർ, പള്ളിച്ചല്‍, വിഴിഞ്ഞം വില്ലേജുകളില്‍ നിന്നായി 6.04 ഹെക്ടർ സ്ഥലമാണ് റെയില്‍പ്പാതയ്ക്ക് ഏറ്റെടുക്കേണ്ടത്.
വിഴിഞ്ഞം വില്ലേജില്‍നിന്ന് 2.04 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. പാത സമാപിക്കുന്ന ബാലരാമപുരം, പള്ളിച്ചല്‍ വില്ലേജുകളില്‍നിന്ന് യഥാക്രമം 4.07 ഏക്കറും 7.36 ഏക്കറും സ്ഥലം ഏറ്റെടുക്കും. അതിയന്നൂരില്‍നിന്ന് 2.39 ഏക്കർ വേണ്ടിവരും.
2018-ലാണ് തീവണ്ടിപ്പാതയുടെ സാധ്യതാപഠനത്തിനും നിർമാണത്തിനുമായി കൊങ്കണ്‍ റെയില്‍ കോർപ്പറേഷനുമായി വിഴിഞ്ഞം തുറമുഖ കമ്പനി ധാരണാപത്രം ഒപ്പിട്ടത്. അന്ന് നിർമാണച്ചെലവായി 1032 കോടി രൂപയാണ് കണക്കാക്കിയിരുന്നത്.