
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖനിർമാണത്തിന് കേന്ദ്രം നല്‍കുന്ന വിജിഎഫ് (വയബിലിറ്റി ഗ്യാപ് ഫണ്ട്) വാങ്ങുന്നതില്‍ കേന്ദ്രത്തിന്റെ നിബന്ധനകള്‍ക്കു വഴങ്ങി കേരളം.
തുറമുഖനിർമാണത്തിന് വിജിഎഫായി കേന്ദ്രം നല്‍കുന്ന 817.80 കോടിക്കു പകരമായി സംസ്ഥാനത്തിനു ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം തിരികെനല്‍കണമെന്നാണ് വ്യവസ്ഥ.
സംസ്ഥാനം കടുത്ത സാമ്ബത്തികപ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ നിബന്ധനകള്‍ക്കനുസരിച്ച് കേന്ദ്ര ഫണ്ട് സ്വീകരിക്കാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
ദീർഘകാലാടിസ്ഥാനത്തില്‍ ഗുണകരമാവുന്ന പിപിപി മാതൃകയിലുള്ള പദ്ധതികള്‍ക്ക് നിർമാണഘട്ടത്തില്‍ ഫണ്ടിന് കുറവുവരുന്നത് പരിഹരിക്കാൻ കേന്ദ്രം നല്‍കുന്ന സഹായധനമാണ് വിജിഎഫ്.
തുറമുഖനിർമാണത്തിന്റെ ആകെ പദ്ധതിത്തുകയായി 4089 കോടിയാണ് 2015-ല്‍ കണക്കാക്കിയിരുന്നത്. ഇതിന്റെ 20 ശതമാനമാണ് കേന്ദ്രം നല്‍കുന്ന 817.80 കോടി.
അക്കാരണത്തില്‍ തുറമുഖത്തുനിന്നു സംസ്ഥാനത്തിനു ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം അർഹതപ്പെട്ടതാണെന്നാണ് കേന്ദ്രവാദം. വിജിഎഫില്‍ നേരത്തേ കേന്ദ്രത്തിനെതിരേ കടുത്ത രാഷ്ട്രീയ ആരോപണമുയർത്തി കേരളം രംഗത്തുവന്നിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി നിർമലാ സീതാരാമന് കത്തയക്കുകയും ചെയ്തിരുന്നു.