മുംബൈ: കടബാധ്യതയുള്ള ടെലികോം ഓപ്പറേറ്ററായ വോഡഫോൺ ഐഡിയ, കടം തിരിച്ചടക്കുന്നതിൽ ബുദ്ധിമുട്ടുന്നതിനാൽ ഫണ്ട് സമാഹരണത്തിനുള്ള നിർദ്ദേശം പരിഗണിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ഒക്ടോബർ 21 ന് (വെള്ളിയാഴ്ച) കമ്പനിയുടെ ബോർഡ് യോഗം ചേരും.
ബോർഡ് യോഗത്തിൽ, വെണ്ടർമാർക്ക് കൺവെർട്ടിബിൾ ഡിബഞ്ചറുകൾ അനുവദിക്കാനുള്ള നിർദ്ദേശം ബോർഡ് പരിഗണിക്കും. ഒരു നിശ്ചിത കാലയളവിനുശേഷം കടപ്പത്രങ്ങൾ ഇക്വിറ്റിയായി പരിവർത്തനം ചെയ്യാൻ കഴിയുന്ന ദീർഘകാല കടത്തിന്റെ ഒരു രൂപമാണ് കൺവേർട്ടിബിൾ ഡിബഞ്ചർ.
ജൂൺ പാദത്തിലെ കണക്കനുസരിച്ച് വോഡഫോൺ ഐഡിയയുടെ മൊത്തം കടം 1.98 ലക്ഷം കോടി രൂപയാണ്. കുടിശ്ശിക അടക്കാത്തതിന്റെ പേരിൽ കഴിഞ്ഞ മാസം ഇൻഡസ് ടവേഴ്സ് കമ്പനിക്ക് നൽകുന്ന സേവനം അവസാനിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. 7,000 കോടിയോളം രൂപ കമ്പനി കുടിശ്ശിക ഇനത്തിൽ ഇൻഡസിന് നൽകാനുണ്ട്.
മറുവശത്ത്, സർക്കാർ നിലവിലെ സ്പെക്ട്രം കുടിശ്ശിക കമ്പനിയുടെ ഇക്വിറ്റിയാക്കി മാറ്റുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. ഓഗസ്റ്റിൽ, വോഡഫോൺ ഐഡിയയ്ക്ക് 19.6 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടു, അതേസമയം റിലയൻസ് ജിയോ തുടർച്ചയായ അഞ്ചാം മാസവും ഏറ്റവും കൂടുതൽ വരിക്കാരെ ചേർത്തു.
ബുധനാഴ്ച വോഡഫോൺ ഐഡിയ ഓഹരി 1.20 % ഉയർന്ന് 8.55 രൂപയിലെത്തി.