
തിരുവനന്തപുരം: ക്ഷേമപെന്ഷന് പണം കണ്ടെത്താന് സഹകരണബാങ്കുകളില്നിന്ന് 2000 കോടിരൂപ കടമെടുക്കാന് സര്ക്കാര് തീരുമാനിച്ചു. പ്രാഥമിക സഹകരണസംഘങ്ങളുടെയും ബാങ്കുകളുടെയും കൂട്ടായ്മയിലൂടെയായിരിക്കും പണം സ്വരൂപിക്കുക.
ക്ഷേമപെന്ഷനായി സര്ക്കാര് രൂപവത്കരിച്ച കമ്പനിയാണ് വായ്പയെടുക്കുക. മണ്ണാര്ക്കാട് റൂറല് സഹകരണ ബാങ്കാണ് ഫണ്ട് മാനേജര്. 9.1 ശതമാനമാണ് പലിശ.
ഒന്നരവര്ഷത്തിനുള്ളില് മൂന്നാമതായാണ് ഇതേ ആവശ്യത്തിനായി സര്ക്കാര് സഹകരണബാങ്കുകളെ സമീപിക്കുന്നത്. നേരത്തേ വാങ്ങിയ 4000 കോടിയിലേറെ രൂപ സഹകരണബാങ്കുകള്ക്ക് നല്കാനുണ്ട്.
ഒരുവര്ഷത്തെ കാലാവധിക്കാണ് വായ്പയെടുക്കുന്നതെങ്കിലും കാലാവധി പൂര്ത്തിയായ വായ്പ ഇതുവരെ തിരിച്ചടച്ചിട്ടില്ല. പലിശമാത്രം നല്കി ഒരുവര്ഷം കൂടി കാലാവധി നീട്ടുകയായിരുന്നു.
കഴിഞ്ഞവര്ഷം ആദ്യം 2000 കോടിയും പിന്നീട് 1500 കോടിയുമാണ് പിരിച്ചെടുക്കാന് തീരുമാനിച്ചത്. എന്നാല്, രണ്ടാംതവണ 500 കോടിരൂപപോലും കണ്ടെത്താനായില്ല. പെന്ഷന്കമ്പനിക്ക് നല്കിയ വായ്പ കാലാവധിക്കുശേഷവും തിരിച്ചുലഭിക്കാത്തത് വീണ്ടും പണം നല്കുന്നതിന് സഹകരണ ബാങ്കുകളെ പിന്തിരിപ്പിക്കുന്നുണ്ട്.
ഈവര്ഷം ആദ്യം നടത്തിയ നിക്ഷേപസമാഹരണ യജ്ഞത്തില് സഹകരണ സംഘങ്ങളിലും ബാങ്കുകളിലുമായി 24,000 കോടിയോളം രൂപയാണ് പുതിയ നിക്ഷേപമായി വന്നത്. ഇതിലാണ് സര്ക്കാരിന്റെ പ്രതീക്ഷ. അതുകൊണ്ടാണ്, രണ്ടുതവണ പ്രതീക്ഷിച്ച പണം ലഭിച്ചില്ലെങ്കിലും, മൂന്നാമത്തെ വീണ്ടുമുള്ള നീക്കം.
സഹകരണസംഘം രജിസ്ട്രാറും ഫണ്ട് മനേജരായ ബാങ്കും ചേര്ന്ന് കേരളബാങ്കില് തുടങ്ങുന്ന പൂള് അക്കൗണ്ടിലാണ് പണം നിക്ഷേപിക്കുക. വായ്പയായാണ് സംഘങ്ങളില്നിന്ന് പണം വാങ്ങുന്നത്. ഇതിന്റെ തിരിച്ചടവ് അടക്കമുള്ള വ്യവസ്ഥകള് ഉള്പ്പെടുത്തി ഫണ്ട് മാനേജരും ക്ഷേമപെന്ഷന് കമ്പനിയും കരാറുണ്ടാക്കും.
ഫണ്ട് വിനിയോഗവും തിരിച്ചടവും സഹകരണസംഘം രജിസ്ട്രാര് നിരീക്ഷിച്ച് റിപ്പോര്ട്ട് സര്ക്കാരിന് നല്കണം. പണം കണ്ടെത്താന് സഹകരണബാങ്കുകളുടെ കൂട്ടായ്മ രൂപവത്കരിക്കുന്നതിന് രജിസ്ട്രാര് അനുമതി നല്കണമെന്നും ഉത്തരവിലുണ്ട്.
12 മാസമാണ് വായ്പകാലാവധി. ഇതിന്റെ പലിശ മാസ അടിസ്ഥാനത്തിലും മുതല് കാലാവധിക്കുശേഷം ഒറ്റത്തവണയായും നല്കുന്ന രീതിയിലാണ് ക്രമീകരണം.