
രാജ്യത്തിന്റെ അഭിമാന സ്തംഭങ്ങളിലൊന്നാണ് കൊച്ചി കപ്പൽശാല (കൊച്ചിൻ ഷിപ്‍യാർഡ്). ഇന്ത്യൻ നാവികസേനയ്ക്കു തദ്ദേശീയമായി പടുകൂറ്റൻ വിമാനവാഹിനി നിർമിച്ചു നൽകിയതോടെ പ്രതിരോധ മേഖലയിലും മുതൽക്കൂട്ടാണ്.
കേരളത്തിലെ ഏറ്റവും വലിയ വ്യവസായ സംരംങ്ങളിലൊന്നു കൂടിയായ കൊച്ചി കപ്പൽശാലയുടെ ഓഹരിയും നേട്ടക്കുതിപ്പിലാണ്. കഴിഞ്ഞ മൂന്ന് മാസക്കാലയളവിൽ 61 ശതമാനം നേട്ടമാണ് ഓഹരിയിൽ രേഖപ്പെടുത്തിയത്.
ഇതിനിടെ കൊച്ചിൻ ഷിപ്‍യാർഡ് ഓഹരി വിഭജിക്കുയാണെന്ന (സ്റ്റോക്ക് സ്പ്ലിറ്റ്) തീരുമാനവും പുറത്തുവന്നു. ഇതിന്റെ വിശദാംശങ്ങളാണ് ചുവടെ ചേർക്കുന്നത്.
ഓഹരിയിൽ കുതിപ്പ്
സമീപ കാലയളവിൽ മികച്ച പ്രകടനമാണ് കൊച്ചിൻ ഷിപ്‍യാർഡ് ഓഹരിയിൽ ദൃശ്യമാകുന്നത്. കഴിഞ്ഞ ഒരാഴ്ചയിൽ 12 ശതമാനം നേട്ടം കൊയ്ത ഈ കേരള ഓഹരിയിൽ, മൂന്ന് മാസക്കാലയളവിൽ 61 ശതമാനം വർധനയും കുറിച്ചു. ഈ വർഷം ഇതുവരെയുള്ള കാലയളവിൽ കൊച്ചി കപ്പൽശാലയുടെ ഓഹരി 100 ശതമാനത്തോളം നേട്ടം രേഖപ്പെടുത്തി.
കഴിഞ്ഞ മൂന്ന് വർഷ കാലയളവിനിടെ ഓഹരിയിൽ രണ്ട് മടങ്ങലിധികം നേട്ടവും സ്വന്തമാക്കി. നിലവിൽ 1,050 രൂപ നിലവാരത്തിലാണ് കൊച്ചിൻ ഷിപ്‍യാർഡ് ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്.
ഓഹരി വിഭജനം
അടുത്തിടെ ചേർന്ന കൊച്ചിൻ ഷിപ്‍യാർഡിന്റെ ഡയറക്ടർ ബോർഡ് യോഗത്തിൽ ഓഹരി വിഭജനം (സ്റ്റോക്ക് സ്പ്ലിറ്റ്) നടത്തുന്നതിന് അനുവാദം നൽകി. ഇതുപ്രകാരം 2:1 അനുപാതത്തിൽ ഓഹരി വിഭജിക്കാനാണ് തീരുമാനം.
അതായത്, നിലവിൽ 10 രൂപ മുഖവിലയുള്ള ഒരു കൊച്ചിൻ ഷിപ്‍യാർഡ് ഓഹരി, വിഭജനത്തിനുശേഷം അഞ്ച് രൂപ മുഖവിലയുള്ള രണ്ട് ഓഹരികളായി മാറുമെന്ന് സാരം. അതേസമയം ഓഹരിയുടമകളുടെ സമ്മതം നേടിയതിനു ശേഷമായിരിക്കും സ്റ്റോക്ക് സ്പ്ലിറ്റിനുള്ള റെക്കോഡ് തീയതി പ്രഖ്യാപിക്കുക.
നിക്ഷേപകർക്ക് നേട്ടമാണോ?
സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഓഹരിയുടെ ലിക്വിഡിറ്റി വർധിപ്പിക്കുന്നതിന് ഓഹരി വിഭജനം സഹായിക്കുന്നു. വൻകിട നിക്ഷേപകർക്ക് ഓഹരിയുടെ ലിക്വിഡിറ്റി പ്രധാനമാണ്.
കൂടാതെ ഓഹരിയുടെ മുഖവില (Face value) താഴ്ത്തുന്നതിന്റെ ആനുപാതികമായി വിപണി വിലയും താഴുന്നതിലൂടെ കൂടുതൽ റീട്ടെയിൽ നിക്ഷേപകർക്കും ഓഹരി വാങ്ങാനാകും. ഇതിലൂടെ ക്രമേണ ഓഹരി വില വീണ്ടുമുയരാൻ തുടങ്ങാം. ഇവയൊക്കെ സ്റ്റോക്ക് സ്പ്ലിറ്റീലൂടെ കൈവരാവുന്ന നേട്ടങ്ങളാണ്.
ഇതിനിടെ, പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് ഇൻസ്റ്റിട്യൂഷണൽ ഇക്വിറ്റീസ്, കൊച്ചിൻ ഷിപ്‍യാർഡ് ഓഹരിക്ക് ബൈ (Buy) റേറ്റിങ് നൽകിയിരുന്നു.
ഇടക്കാല ലാഭവിഹിതം: 8 രൂപ
ഇക്കഴിഞ്ഞ കമ്പനി ഡയറക്ടർ ബോർഡ് യോഗത്തിൽ ഓഹരിയുടമകൾക്ക് ഇടക്കാല ലാഭവിഹിതം നൽകാനും തീരുമാനിച്ചു. 80 ശതമാനം ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്.
അതായത്, ഓഹരിയൊന്നിന് എട്ട് രൂപ വീതം നിക്ഷേപകർക്ക് ലഭിക്കും. അർഹരായ നിക്ഷേപകരെ കണ്ടെത്തുന്നതിനുള്ള റെക്കോഡ് തീയതി നവംബർ 20ന് നിശ്ചയിച്ചു. എല്ലാവർഷവും മുടങ്ങാതെ ലാഭവിഹിതം നൽകുന്ന കമ്പനിയാണ് കൊച്ചിൻ ഷിപ്‍യാർഡ്. നിലവിൽ ഓഹരിയുടെ ഡിവിഡന്റ് യീൽഡ് 1.61 ശതമാനം നിലവാരത്തിലാണുള്ളത്.
സെപ്റ്റംബർ പാദഫലം
നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ (2023 ജൂലൈ – സെപ്റ്റംബർ), കമ്പനിയുടെ വരുമാനത്തിലും ലാഭത്തിലും വാർഷികാടിസ്ഥാനത്തിൽ മികച്ച വളർച്ചയാണ് കൊച്ചി കപ്പൽ നിർമാണശാല രേഖപ്പെടുത്തിയത്.
സെപ്റ്റംബർ പാദത്തിൽ കൊച്ചി കപ്പൽ നിർമാണശാലയുടെ വരുമാനം 48 ശതമാനം വർധിച്ച് 1,012 കോടിയായി. കഴിഞ്ഞ വർഷം സമാന പാദത്തിൽ കമ്പനിയുടെ വരുമാനം 683 കോടിയായിരുന്നു. അതുപോലെ കപ്പൽ നിർമാണശാലയുടെ അറ്റാദായം ഇത്തവണ 182 കോടിയിലേക്ക് ഉയർന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബർ പാദത്തിൽ 113 കോടിയായിരുന്നു കമ്പനിയുടെ അറ്റലാഭം ഉണ്ടായിരുന്നത്.