ബെംഗളൂരു: ജീവനക്കാരോട് ഇരട്ട തൊഴിൽ അനുവദിക്കില്ലന്ന് മുന്നറിയിപ്പ് നൽകിയതിനു ശേഷവും ഇത് തുടർന്ന ജീവനക്കാരെ പിരിച്ചുവിട്ടതായി വിപ്രോ ചെയർമാൻ റിഷാദ് പ്രേംജി. തങ്ങളുടെ എതിരാളികളായിട്ടുള്ള കമ്പനികളിൽ ഒരേസമയം ജോലി ചെയ്യുന്നു എന്ന് കണ്ടെത്തിയായ 300 ജീവനക്കാരെയാണ് വിപ്രോ പുറത്താക്കിയത്.
ഒരേ സമയം രണ്ടു കമ്പനികൾക്ക് വേണ്ടി ജോലി ചെയ്യുന്നത് വിശ്വാസ ലംഘനം ആണെന്നും വഞ്ചന ആണെന്നും മുൻപ് വിപ്രോ ചെയർമാൻ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ഒരു മാസം ജീവനക്കാരെ നിരീക്ഷിച്ചതിന് ശേഷമാണ് ഇരട്ട ജോലി ചെയ്യുന്നവരെ കണ്ടെത്തിയത് അവരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായി റിഷാദ് പ്രേംജി അറിയിച്ചു.
കടുത്ത മത്സരം നില നിൽക്കുന്ന മേഖലയിൽ ഒരേസമയം എതിരാളിക്ക് വേണ്ടി ജോലി ചെയ്യുന്നത് വഞ്ചനയാണ് എന്നാണ് മൂൺലൈറ്റിംഗ് സിസ്റ്റത്തിനെ എതിർക്കുന്നവരുടെ വാദം. മൂൺലൈറ്റിംഗ് എന്നാണ് ഒരു കമ്പനിയിൽ ജോലി ചെയ്യവേ മറ്റൊരു കമ്പനിക്ക് വേണ്ടി പ്രവർത്തിക്കുന്നതിന് വിളിക്കുന്നത്.
കോവിഡ് പടർന്നു പിടിച്ചതോടു കൂടി ഐടി കമ്പനികൾ എല്ലാം തന്നെ വീട്ടിലിരുന്നു ജോലി ചെയ്യുന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്നു. വർക് ഫ്രം ഹോം സിസ്റ്റം കോവിഡ് വ്യാപനം കുറഞ്ഞിട്ടും പല കമ്പനികളും തുടരുന്നുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് മറ്റു തൊഴിലുകൾ ചെയ്യുന്നത് അനുവദിനീയമല്ല എന്നത് ചൂണ്ടിക്കാട്ടി ഇൻഫോസിസ് ജീവനക്കാർക്ക് ഇമെയിൽ അയച്ചത്. വർക് ഫ്രം ഹോം വർധിച്ചത്, പലപ്പോഴും തൊഴിലുടമയെ അറിയിക്കാതെ, രണ്ടാമത്തെ ജോലി ചെയ്യുന്നത് ഐടി ജീവനക്കാർക്ക് എളുപ്പമായി. ഇത് പല അപകടങ്ങൾക്കും വഴിവെക്കുന്നു.
അതായത് ഉൽപ്പാദനക്ഷമത കുറയുക, രഹസ്യാത്മക വിവര ചോർച്ച തുടങ്ങിയവ പോലുള്ള ഗുരുതരമായ വെല്ലുവിളികൾ സൃഷ്ടിക്കും. അതിനാൽ തന്നെ മറ്റൊരു ജോലി ചെയ്യുന്നതായി കണ്ടെത്തിയാൽ ജീവനക്കാരെ പിരിച്ചുവിടും എന്ന് ജീവനക്കാരെ ഇൻഫോസിസ് അറിയിച്ചിരുന്നു.