കൊച്ചി: 2022 ജൂൺ 30 ന് അവസാനിച്ച പാദത്തിൽ 186 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തി സൊമാറ്റോ. ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ കമ്പനി 356 കോടി രൂപയുടെ അറ്റ നഷ്ടമാണ് രേഖപ്പെടുത്തിയത്. തങ്ങളുടെ പ്ലാറ്റ്‌ഫോമിലെ റസ്റ്റോറന്റ് ഭക്ഷണത്തിനുള്ള ഓർഡറുകൾ വർധിച്ചതാണ് ത്രൈമാസ നഷ്ടം കുറയ്ക്കാൻ സഹായിച്ചതെന്ന് പ്രമുഖ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ ലിമിറ്റഡ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
ഈ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 67.44 ശതമാനം വർധിച്ച് 1,413.9 കോടി രൂപയായി. മുൻ വർഷം ഇതേ പാദത്തിലെ വരുമാനം 844.4 കോടി രൂപയായിരുന്നു. സൊമാറ്റോയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം, പ്രധാനമായും അതിന്റെ പ്രധാന ഭക്ഷണ വിതരണത്തിൽ നിന്നും അതിന്റെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിന് റെസ്റ്റോറന്റുകളിൽ നിന്ന് ഈടാക്കുന്ന അനുബന്ധ ഫീസിൽ നിന്നും ലഭിക്കുന്ന വരുമാനമാണ്.
സൊമാറ്റോയുടെ പ്ലാറ്റ്‌ഫോമിൽ ഓൺലൈനായി നൽകിയിട്ടുള്ള എല്ലാ ഫുഡ് ഡെലിവറി ഓർഡറുകളുടെയും ആകെ മൂല്യം ആദ്യ പാദത്തിൽ 41.6 ശതമാനം ഉയർന്ന് 643 കോടി രൂപയായി. ഉയർന്ന ഇന്ധനച്ചെലവും വേതനപ്പെരുപ്പവും കാരണം മാർജിനുകളെ പ്രതികൂലമായി ബാധിക്കുന്നതായി സോമറ്റോ ചീഫ് എക്സിക്യൂട്ടീവ് ദീപീന്ദർ ഗോയൽ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം ബിഎസ്ഇയിൽ സൊമാറ്റോയുടെ ഓഹരികൾ 1.07 ശതമാനം ഇടിഞ്ഞ് 46.35 രൂപയിൽ ക്ലോസ് ചെയ്തു.