
ഡൽഹി: ഔഷധങ്ങളുടെ ലോകത്തെ ഏറ്റവും വലിയ വിപണിയായ യുഎസിലെ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് ഇന്ത്യയിലെ പ്രമുഖ മരുന്ന് നിർമ്മാതാക്കളായ സൈഡസ് ലൈഫ് സയൻസസും ലുപിൻ ലിമിറ്റഡും. ഉൽപ്പാദന പ്രശ്‌നങ്ങൾ കാരണമാണ് ഉൽപ്പന്നങ്ങൾ തിരിച്ച് വിളിക്കുന്നത്.
സ്തനാർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ ഫുൾവെസ്‌ട്രാന്റ് ഇഞ്ചക്ഷന്റെ 1,116 പെട്ടികൾ സൈഡസ് ലൈഫ് സയൻസസ് തിരിച്ചുവിളിച്ചതായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (യുഎസ്എഫ്ഡിഎ) എൻഫോഴ്‌സ്‌മെന്റ് റിപ്പോർട്ട് സൂചിപ്പിക്കുന്നു. കമ്പനി ഇന്ത്യയിൽ നിർമ്മിച്ച മരുന്നുകൾ അതിന്റെ അനുബന്ധ സ്ഥാപനമായ സൈഡസ് ഫാർമസ്യൂട്ടിക്കൽസാണ് (യുഎസ്‌എ) യുഎസിൽ വിതരണം ചെയ്യുന്നത്.
അതുപോലെ, ബാൾട്ടിമോർ ആസ്ഥാനമായുള്ള ലുപിൻ ഫാർമസ്യൂട്ടിക്കൽസ് ഇങ്ക്, ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധകളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന 7,872 കുപ്പി റിഫാംപിൻ കാപ്സ്യൂളുകൾ തിരിച്ചുവിളിച്ചതായും റിപ്പോർട്ടുകളുണ്ട്. മുംബൈ ആസ്ഥാനമായുള്ള ലുപിൻ ലിമിറ്റഡിന്റെ യൂണിറ്റായ കമ്പനി ഉൽപ്പാദന പ്രശ്‌നങ്ങൾ കാരണമാണ് മരുന്ന് തിരിച്ചുവിളിക്കുന്നത്.
ലുപിൻ ഈ വർഷം ജൂലൈ 28 മുതലാണ് തിരിച്ചുവിളിക്കലിന് തുടക്കമിട്ടത്. ആഗോളതലത്തിലെ ഏറ്റവും വലിയ ജനറിക് ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ലുപിൻ ലിമിറ്റഡ്. അതേസമയം സൈഡസ് ലൈഫ് സയൻസസ് ലിമിറ്റഡ് എന്നത് പ്രാഥമികമായി ജനറിക് മരുന്നുകളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ഇന്ത്യൻ മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ്.