
ന്യൂഡല്‍ഹി: ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്‌ഐഐ) ഇന്ത്യന്‍ സ്ഥിരവരുമാന ആസ്തികളിലേക്ക് പണമൊഴുക്കി. എന്നാല്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് മേധാവിയുടെ ജാക്‌സണ്‍ ഹോള്‍ പ്രസംഗത്തോടെ ട്രെന്‍ഡിന് ഉടന്‍ വിരാമമാകുമെന്ന് വിപണി ഭയക്കുന്നു. എഫ്‌ഐഐകള്‍ ഓഗസ്റ്റില്‍ ഇതുവരെ 624 മില്യണ്‍ ഡോളറിന്റെ ആഭ്യന്തര ബോണ്ടുകളാണ് വാങ്ങിയത്.
ജനുവരി മുതല്‍ തുടര്‍ന്ന വിറ്റഴിക്കലിന് ശേഷമാണ് ഈ വാങ്ങല്‍. എന്നാല്‍ ഫെഡ് ചെയര്‍ ജെറോം പവല്‍, പണപ്പെരുപ്പത്തെ നേരിടാനുള്ള സെന്‍ട്രല്‍ ബാങ്കിന്റെ നിരുപാധിക പ്രതിബദ്ധത ആവര്‍ത്തിച്ചതോടെ നിക്ഷേപകര്‍ വീണ്ടും കളമൊഴിയുന്നു. പ്രസ്താവനയോടെ ഇന്ത്യയുടെ 10 വര്‍ഷത്തെ ബെഞ്ച്മാര്‍ക്ക് ബോണ്ട് യീല്‍ഡ് വര്‍ധിച്ചപ്പോള്‍ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ രൂപയിലേക്ക് കൂപ്പുകുത്തി.
യുഎസില്‍ പണപ്പെരുപ്പം കുറയുന്നതോടെ ഫെഡ് റിസര്‍വ് നിരക്ക് വര്‍ദ്ധനവിന്റെ തോത് കുറക്കുമെന്നും അതോടെ വിദേശനിക്ഷേപകര്‍ വീണ്ടും വികസ്വര സമ്പദ് വ്യവസ്ഥയിലേയ്ക്ക് തിരിച്ചുവരുമെന്നും പ്രതീക്ഷിക്കുയാണ് വിദഗ്ധര്‍. ആഗോള ചരക്ക് വിലയിലെ തിരുത്തലാണ് ഈ വഴിയില്‍ ചിന്തിക്കാന്‍ സാമ്പത്തികവിദഗ്ധരെ പ്രേരിപ്പിക്കുന്നത്. ചരക്ക് വിലയിലെ പ്രത്യേകിച്ചും ഊര്‍ജ്ജവിലയിലെ കുറവ് പണപ്പെരുപ്പം കുറയ്ക്കുമെന്നും അതോടെ കേന്ദ്രബാങ്കുകള്‍ നിരക്ക് വര്‍ധനവിന്റെ തോത് കുറയ്ക്കുമെന്നും ഇവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇത് ഇന്ത്യന്‍ ബോണ്ടുകളില്‍ വിദേശ നിക്ഷേപകരുടെ താല്‍പ്പര്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകമാണ്. മാത്രമല്ല, പാശ്ചാത്യ രാജ്യങ്ങളില്‍ നിക്ഷേപിക്കാനുതകുന്ന ഫണ്ടുകളില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഈ പ്രതിഭാസത്തില്‍ നിന്ന് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ പ്രയോജനം നേടുന്നു. കൂടാതെ, രൂപ മറ്റ് കറന്‍സികളെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചതിനാല്‍, ഫോറെക്‌സ് റിസ്‌ക് കുറവാണ്.
ഇതും ഇന്ത്യയിലെ പലിശ നിരക്കും ചേര്‍ന്ന് വിദശ നിക്ഷേപകര്‍ക്ക് അനുയോജ്യമായ അന്തരീക്ഷമൊരുക്കുന്നു. എന്നിരുന്നാലും, എല്ലാ ദിവസവും പോസിറ്റീവ് നെറ്റ് ഫ്‌ലോകള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ഇക്വിറ്റിയില്‍ നിന്ന് വ്യത്യസ്തമായി, കടത്തിലേയ്ക്കുള്ള വിദേശ പണമൊഴുക്ക് അസ്ഥിരമാണ്, ബാങ്ക് ഓഫ് ബറോഡയിലെ ചീഫ് ഇക്കണോമിസ്റ്റ് മദന്‍ സബ്‌നാവിസ് പറഞ്ഞു.